സിനിമ ചെയ്യിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളിച്ചു; സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട്

'മലയാള സിനിമയിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ബി ഉണ്ണികൃഷ്ണനുണ്ടാകും, പക്ഷെ എവിടെയും പേര് വരില്ല'

സിനിമ ചെയ്യിക്കില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പരസ്യമായി വെല്ലുവിളിച്ചു; സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട്
dot image

ബി. ഉണ്ണികൃഷ്ണനും ആന്റോ ജോസഫിനും എതിരെ നിര്‍മാതാവ് സാന്ദ്ര തോമസ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുകയാണ്. പരാതി നല്‍കാനിടയായ സാഹചര്യത്തെ കുറിച്ച് സാന്ദ്ര തോമസ് റിപ്പോര്‍ട്ടറിനോട് സംസാരിച്ചു. സിനിമയിലെ പല കാര്യങ്ങളും പുറത്ത് വരാറില്ല. താന്‍ മാധ്യമങ്ങളിലൂടെ പറഞ്ഞതിലൂടെ ജനങ്ങള്‍ അറിഞ്ഞു. പരസ്യമായി പരാതികള്‍ പറഞ്ഞതിന്റെ വൈരാഗ്യമാണ് തീര്‍ക്കുന്നതെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഇനി സിനിമ ചെയ്യിക്കില്ലെന്ന് പല ആളുകള്‍ വഴി ഭീഷണിപ്പെടുത്തിയെന്നും അവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ഭയക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും സാന്ദ്ര തോമസ് ആരോപിച്ചു.

ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന് ശേഷം നടന്ന മീറ്റിങ്ങില്‍ വെച്ച് ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ പരസ്യമായി വെല്ലുവിളി നടത്തിയെന്നും സാന്ദ്ര തോമസ് വെളിപ്പെടുത്തി. 'പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെയും ചേംബറിലെയും എല്ലാവരും ഇരിക്കെ തന്നെ ബി ഉണ്ണികൃഷ്ണന്‍ എന്നെ മലയാള സിനിമ ചെയ്യിക്കില്ല എന്ന് പരസ്യമായി വെല്ലുവിളിച്ചിരുന്നു. പരാതി കൊടുക്കുന്നതിന് മുന്‍പ് ഒരു സിനിമ ചെയ്യാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായിരുന്നു. അപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്‌നം വരുന്നത്.

എനിക്കെതിരെ പ്രസ്മീറ്റ് നടത്താന്‍ അവര്‍ ആലോചിച്ചിരുന്നു. പല രീതികളില്‍ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. മലയാള സിനിമയില്‍ എന്ത് പ്രശ്‌നങ്ങളുണ്ടായാലും ബി ഉണ്ണികൃഷ്ണന്‍ അതിന് പിന്നിലുണ്ടാകും. പക്ഷെ അദ്ദേഹത്തിന്റെ പേര് എവിടെയും വരില്ല. ഒരു ഇന്‍ഡസ്ട്രിയെ ഒരാള്‍ കയ്യിലൊതുക്കി വെച്ചിരിക്കുകയാണ്. സിനിമയില്‍ നില്‍ക്കണമെങ്കില്‍ ഒന്നും പുറത്തുപറയരുതെന്നാണ് പലരും എന്നോടും പറയുന്നത്. പക്ഷെ എനിക്ക് അങ്ങനെ ചെയ്യാനാകില്ല. ഫെഫ്കയില്‍ പരാതി നല്‍കിയിട്ടുള്ള മറ്റ് സ്ത്രീകള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്,' സാന്ദ്ര തോമസ് പറഞ്ഞു. പുതിയ സിനിമയായി മുന്നോട്ടുവരുമെന്നും എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും താന്‍ പിന്നോട്ടുപോകില്ലെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേര്‍ത്തു.

സാന്ദ തോമസ് നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാതാവ് ആന്റോ ജോസഫാണ് കേസില്‍ രണ്ടാം പ്രതി. ഹേമ കമ്മിറ്റിക്ക് മൊഴി കൊടുത്തതിന്റെ വിരോധം തീര്‍ക്കും വിധം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പെരുമാറിയെന്നാണ് സാന്ദ്ര തോമസിന്റെ പരാതി. എഫ്.ഐ.ആറിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് ലഭിച്ചു.

സിനിമാമേഖലയില്‍ നിന്നും തന്നെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് സാന്ദ്ര തോമസിന്റെ പരാതിയില്‍ പറയുന്നു. സംഘടനയില്‍ വെച്ച് നടന്ന യോഗത്തില്‍ തന്നെ അപമാനിച്ചുവെന്നും പരാതിയിലുണ്ട്. നേരത്തെ നിര്‍മാതാക്കളുടെ സംഘടനയില്‍ നിന്നും സാന്ദ്ര തോമസിനെ പുറത്താക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഈ പുറത്താക്കല്‍ നടപടി കോടതി നിലവില്‍ സ്റ്റേ ചെയ്തിരിക്കുകയാണ്.

Content Highlights: Sandra Thomas against B Unnikrishnan

dot image
To advertise here,contact us
dot image