

കൊച്ചി: വയനാട് പുനരധിവാസത്തിനായി തുറന്ന മനസോടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സഹായിക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ ആദ്യം കണക്കുകളില്‍ വ്യക്തത വരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എസ്ഡിആര്‍എഫിലെ മുഴുവന്‍ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നതില്‍ വ്യക്തത വരുത്തണം. സര്‍ക്കാരിൻ്റെ നിലവിലെ ഉത്തരവുകള്‍ അനുസരിച്ച് നല്‍കാനുള്ള തുകയാണ് എസ്ഡിആര്‍എഫില്‍ ബാക്കിയുള്ളതെന്ന് ബോധ്യപ്പെടുത്തണം. കേന്ദ്രത്തിനു കൂടി വിശ്വാസ്യയോഗ്യമായ ഏജന്‍സിയെ നിയോഗിച്ച് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാക്കാനുള്ള ഇടപെടലാണ് നടത്തുന്നത് എന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാർ സത്യവാങ്മൂലം നല്‍കി. 21 കോടി രൂപയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് തൊട്ടുപിന്നാലെ എസ്ഡിആര്‍എഫില്‍ നിന്ന് നല്‍കിയത്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിആര്‍എഫില്‍ നിന്ന് ഇനി നല്‍കാനാവുന്നത് ആകെ 77.9 കോടി രൂപ. ഇതില്‍ ദുരിതാശ്വാസ സഹായമായി 28.95 കോടി രൂപ നല്‍കാനാവും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി 49.04 കോടി രൂപയും നല്‍കാനാവും. ഡിസംബര്‍ 10ലെ ബാലന്‍സ് അനുസരിച്ച് 700 കോടി രൂപ എസ്ഡിആര്‍എഫില്‍ ബാക്കിയുണ്ട്. ഇതില്‍ 638.95 കോടി രൂപ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. വേനല്‍ക്കാലം നേരിടാനായി ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രൂപയെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വയനാട് ദുരന്തത്തിന് പിന്നാലെ 682 കോടി രൂപ സിഎംഡിആര്‍എഫ്‌ലേക്ക് ലഭിച്ചുവെന്നും സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാനുള്ള തുകയില്‍ അടുത്ത ബുധനാഴ്ചയ്ക്കകം വ്യക്തത വരുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ള തുക പുരധിവാസത്തിന് അപര്യാപ്തമെന്നും മുണ്ടക്കൈ - ചൂരല്‍മരല ദുരന്തം അതീതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കണമെന്നും വയനാട് പുനരധിവാസത്തിനായി പ്രത്യേക പരിഗണന അത്യാവശ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Content Highlights: Wayanad Rehabilitation State clarifies CMDRF amount In high Court