സിഎംആര്എല്-എക്സാലോജിക് കരാർ: റിവിഷന് ഹര്ജി നിലനില്ക്കുമോ എന്ന് പരിശോധിക്കാമെന്ന് ഹൈക്കോടതി

ഗിരീഷ് ബാബു മരിച്ചതിനാല് ഹര്ജിയുമായി മുന്നോട്ട് പോകാനില്ലെന്ന് ഹര്ജിക്കാരന്റെ കുടുംബം അറിയിച്ചു. ഹര്ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

dot image

കൊച്ചി : സിഎംആര്എല് - എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന് ഹര്ജി നിലനില്ക്കുമോ എന്ന് പരിശോധിക്കാമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില് നിലപാട് അറിയിക്കാന് സര്ക്കാരിനും ഹര്ജിക്കാരന്റെ അഭിഭാഷകനും നിര്ദ്ദേശം. ഗിരീഷ് ബാബു മരിച്ചതിനാല് ഹര്ജിയുമായി മുന്നോട്ട് പോകാനില്ലെന്ന് ഹര്ജിക്കാരന്റെ കുടുംബം അറിയിച്ചു. ഹര്ജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

ഹര്ജിക്കാരനായ കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ചുവെന്ന് അഭിഭാഷകന് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹര്ജിയുമായി മുന്നോട്ട് പോകാനില്ലെന്നാണ് ഗിരീഷ് ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്. ഹര്ജിയില് കക്ഷി ചേരാനില്ലെന്നും കുടുംബം വ്യക്തമാക്കിയെന്ന് അഭിഭാഷകന് ഹൈക്കോടതിയെ അറിയിച്ചു.

ഹര്ജിക്കാരന് നിലവിലില്ലാത്ത സാഹചര്യത്തില് റിവിഷന് ഹര്ജിയുടെ നിലനില്പ്പ് സംബന്ധിച്ച് വാദം കേള്ക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന്മേല് സര്ക്കാരും ഹര്ജിക്കാരന്റെ അഭിഭാഷകനും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിര്ദ്ദേശം നല്കി. അഭിഭാഷകനെന്ന നിലയില് പ്രത്യേക താല്പര്യമില്ലെന്നും കുടുംബത്തിന്റെ താല്പര്യമാണ് ഹൈക്കോടതിയെ അറിയിച്ചതെന്നും അഭിഭാഷകന് ബിജു ആന്റണി ആളൂര് അറിയിച്ചു. തുടര്ന്ന് ഹര്ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാന് മാറ്റി.

സിഎംആര്എലും എക്സാലോജികും തമ്മിലുള്ള സാമ്പത്തിക ഇടപാട് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില് വരുമെന്നാണ് ഹര്ജിയിലെ ആക്ഷേപം. എക്സാലോജിക് കമ്പനിയുടമ വീണ വിജയന്, മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ എംഎല്എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന് ഹര്ജിയിലെ എതിര് കക്ഷികള്. ഇവര്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി നേരത്തെ മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളി. ഇതിന് പിന്നാലെ നല്കിയ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

dot image
To advertise here,contact us
dot image