
കോഴികോട്: കെപിസിസി വർക്കിങ് പ്രസിഡൻ്റ് സ്ഥാനം ഒരു പദവിയായി അല്ല കാണുന്നതെന്നും അതൊരു ഉത്തരവാദിത്വം ആണെന്നും ഷാഫി പറമ്പിൽ എംപി. പാർട്ടിയിലെ എല്ലാവരും ഒരു ടീമായി മുന്നോട്ട് പോകുമെന്നും ഉടൻ തന്നെ പാർട്ടിയെ തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. നിലവിലെ സംസ്ഥാന സർക്കാരിൽ നിന്ന് ജനങ്ങൾ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും ഷാഫി പറമ്പിൽ കൂട്ടിചേർത്തു.
കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫിനെ പുതിയ കെപിസിസി അദ്ധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവില്‍ സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കെ സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവാക്കും.
അടൂര്‍ പ്രകാശിനെ യുഡിഎഫ് കണ്‍വീനറായും തിരഞ്ഞെടുത്തു. പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചു. നിലവിലെ യുഡിഎഫ് കണ്‍വീനറായ എം എം ഹസ്സനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, ടി എന്‍ പ്രതാപന്‍, ടി സിദ്ധീഖ് എന്നിവരെ പദവിയില്‍ നിന്നൊഴിവാക്കി.
പുതിയ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ പി സി വിഷ്ണുനാഥിനെ എഐസിസി സെക്രട്ടറി പദവിയില്‍ നിന്നു നീക്കി. ബിഹാറിലെ മുന്‍ പിസിസി അദ്ധ്യക്ഷന്‍ ഡോ. അഖിലേഷ് പ്രസാദ് സിങും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു.
Content Highlights-'People want freedom from the state government, party is being prepared for elections'; Shafi Parambil