
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക ഉദ്യോഗസ്ഥരെ തൽക്കാലം സർവീസിൽ നിന്ന് പിരിച്ചുവിടരുതെന്ന് കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീംകോടതി. നിലവിലെ സാഹചര്യത്തിൽ അവരുടെ മനോവീര്യം തകർക്കരുതെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് വനിതാ സൈനിക ഉദ്യോഗസ്ഥർ നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.
സ്ഥിരം കമ്മീഷൻ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്ത് 69 ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജികൾ ആഗസ്റ്റിൽ വാദം കേൾക്കുന്നതിനായി ജസ്റ്റിസ് സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് മാറ്റവെച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഇവരെ സർവീസിൽ നിന്നും പിരിച്ച് വിടരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
'നിലവിലെ സാഹചര്യത്തിൽ അവരുടെ മനോവീര്യം തകർക്കരുത്. അവർ മിടുക്കരായ ഉദ്യോഗസ്ഥരാണ്. നിങ്ങൾക്ക് അവരുടെ സേവനം മറ്റെവിടെയെങ്കിലും ഉപയോഗിക്കാം. സുപ്രീംകോടതിയിൽ ചുറ്റിനടക്കാൻ അവരോട് ആവശ്യപ്പെടേണ്ട സമയമല്ല ഇത്. രാജ്യത്തെ സേവിക്കാൻ ഇവർക്ക് മികച്ച സ്ഥലമുണ്ട്' എന്നായിരുന്നു ജസ്റ്റിസ് കാന്ത് വ്യക്തമാക്കിയത്.
സായുധ സേനയെ യുവത്വത്തോടെ നിലനിർത്തുക എന്ന നയത്തെ അടിസ്ഥാനമാക്കിയുള്ള ഭരണപരമായ തീരുമാനമാണിതെന്നായിരുന്നു കേന്ദ്രത്തിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചത്. സൈന്യത്തിന് യുവ ഓഫീസർമാരെ ആവശ്യമാണെന്നും എല്ലാ വർഷവും 250 പേർക്ക് മാത്രമേ സ്ഥിരം കമ്മീഷൻ അനുവദിക്കാനാവൂ എന്നും ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. അവരെ സർവീസിൽ നിന്നും പറഞ്ഞ് വിടുന്നതിന് സ്റ്റേ അനുവദിക്കരുതെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂറിൻ്റെ വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കാൻ ഹാജരായ രണ്ട് വനിതാ ഓഫീസർമാരിൽ ഒരാളായ കേണൽ സോഫിയ ഖുറേഷിയെക്കുറിച്ച് വാദത്തിനിടെ കേണൽ ഗീത ശർമ്മയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മേനക ഗുരുസ്വാമി പരാമർശിച്ചിരുന്നു. സ്ഥിരം കമ്മീഷൻ സംബന്ധിച്ച സമാനമായ ആവശ്യവുമായി കേണൽ ഖുറേഷിക്ക് ഈ കോടതിയെ സമീപിക്കേണ്ടിവന്നുവെന്നും ഇപ്പോൾ അവർ രാജ്യത്തിൻ്റെ അഭിമാനമാണെന്നുമായിരുന്നു മേനക ഗുരുസ്വാമി ചൂണ്ടിക്കാണിച്ചു.
സൈന്യത്തിലെ സ്റ്റാഫ് നിയമനങ്ങൾ ഒഴികെയുള്ള എല്ലാ തസ്തികകളിൽ നിന്നും സ്ത്രീകളെ പൂർണ്ണമായും ഒഴിവാക്കുന്നത് ന്യായീകരിക്കാനാവാത്തതാണെന്നും യാതൊരു ന്യായീകരണവുമില്ലാതെ കമാൻഡ് നിയമനങ്ങൾക്ക് അവരെ പരിഗണിക്കാത്തത് നിയമപരമായി നിലനിൽക്കില്ലെന്നും 2020 ഫെബ്രുവരി 17ലെ സുപ്രീം കോടതി വിധിയിൽ നിരീക്ഷിച്ചിരുന്നു. സായുധ സേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മീഷൻ നൽകുന്ന വിഷയത്തിൽ 2020 ലെ വിധിന്യായത്തിനുശേഷവും സുപ്രീം കോടതി നിരവധി ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നാവികസേന, ഇന്ത്യൻ വ്യോമസേന, തീരസംരക്ഷണ സേന എന്നിവയുടെ കാര്യത്തിലും സമാനമായ ഉത്തരവുകൾ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്.
Content Highlights: Let's Not Bring Their Morale Down Supreme Court On Women Army Officers