

വാഷിങ്ടൺ: ഇറാൻ-യുഎസ് സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കളുടെയും ഹോർമൂസ് കടലിടുക്കിൻ്റെയും കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് അമേരിക്ക. സമാധാന കരാർ പ്രാവർത്തികമാക്കാൻ 60 ദിവസത്തെ സമയം വേണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. ധാരാണാപത്രത്തിൽ ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാൻ പ്രത്യേക ആവശ്യങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. സമാധാന കരാറുമായി മുന്നോട്ട് പോയാൽ ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കളുടെ ഒരു ഭാഗം വിട്ട് നൽകുമെന്നും ബാക്കി സമയബന്ധിതമായി നൽകാമെന്നും യുഎസ് വ്യക്തമാക്കിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ സമാധാന കരാറിനായി ഹോർമൂസ് കടലിടുക്കിൻ്റെ അധികാരം ആർക്കും വിട്ട് കൊടുക്കില്ലെന്നാണ് ഇറാന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കുന്നത് മാത്രമാണ് ഇപ്പോൾ ചർച്ച ചെയ്യുന്നതെന്നും ഹോർമൂസിൽ കൂടി കപ്പൽ ഗതാഗതം പുനസ്ഥാപിക്കുന്നതാണ് ധാരണാപത്രത്തിൽ പറയുന്നതെന്നുമാണ് ഇറാൻ പറയുന്നത്. ഹോർമൂസിൻ്റെ അധികാരത്തിലും നിയന്ത്രണത്തിലും ഇറാൻ വിട്ട് വീഴ്ച ചെയ്യില്ലെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. ധാരാണാപത്രത്തിൽ ഒപ്പ് വെച്ച് യുദ്ധം അവസാനിപ്പിക്കുന്നതിന് മാത്രമാണ് ഇറാൻ സന്നദ്ധത അറിയിച്ചതെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, ഇറാൻ-യുഎസ് സമാധാന കരാറിൽ പ്രതികരണവുമായി ഇസ്രയേൽ പ്രധാന മന്ത്രി ബെഞ്ചമിൻ നെതന്യാഹുവും
രംഗത്തെത്തിയിരുന്നു. ഇറാൻ ചർച്ചയിൽ ഇസ്രയേലിൻ്റെ താത്പര്യങ്ങൾക്കാണ് ഡോണൾഡ് ട്രംപ് മുൻഗണന നൽക്കുന്നതെന്നാണ് നെതന്യാഹു പറയുന്നത്. കരാറിൽ ഏൽപ്പെടുന്നതിന് മുൻപ് ഇറാൻ്റെ മിസൈലും യുറേനിയം നിർമ്മാണവും നിർത്തലാക്കണമെന്ന് അറിയിച്ച് പ്രസ്താവന ഇറക്കിയായിരുന്നു നെതന്യാഹു പ്രതികരിച്ചത്. "ഞാൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം ഇറാന് ആണവായുധങ്ങൾ ഉണ്ടാകില്ലെന്നാണ് ," നെതന്യാഹുവിന്റെ പ്രസ്താവന. ഈ വിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഞാനും പൂർണ്ണ യോജിപ്പിലാണ് എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി അവകാശപ്പെട്ടത്.
Content Highlights:The United States says a decision on the Iran agreement could come soon, with prospects for peace within 60 days. The deal may include the return of frozen Iranian assets as diplomatic efforts intensify.