

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഇറാനിലെ സമ്പുഷ്ടീകരിച്ച യുറേനിയം മുഴുവൻ സ്വന്തം രാജ്യത്തേക്ക് മാറ്റാമെന്ന റഷ്യയുടെ നിർദ്ദേശം അമേരിക്ക തള്ളിയതായി റിപ്പോർട്ട്. റഷ്യൻ ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറാൻ കൈവശം വെച്ചിരിക്കുന്ന യുറേനിയം, റഷ്യയിലേക്ക് മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്ന് റഷ്യ കരുതിയിരുന്നു. കഴിഞ്ഞ ജൂണിലും റഷ്യ ഇതേ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു. യുറേനിയം ഏറ്റെടുത്ത് അത് സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാൻ തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. എന്നാൽ അമേരിക്ക റഷ്യയുടെ നിർദേശം തള്ളികളഞ്ഞു.
'ഇറാന്റെ സമ്പുഷ്‌ടീകരിച്ച യുറേനിയം റഷ്യൻ മണ്ണിൽ സ്വീകരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. ഇത് വളരെ നല്ലൊരു തീരുമാനമാകുമായിരുന്നു, എന്നാൽ നിർഭാഗ്യവശാൽ അമേരിക്ക ഈ നിർദ്ദേശം നിരസിച്ചു എന്നാണ് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കിയത്. ഇറാൻ ആണവായുധം നിർമ്മിക്കാൻ സാധ്യതയുണ്ടെന്ന ആരോപണമുന്നയിച്ചാണ് അമേരിക്ക ഇറാനെതിരെ നീക്കങ്ങൾ നടത്തുന്നത്. ആണവ ശേഖരത്തെ കുറിച്ചുള്ള കാരണങ്ങളാണ് അമേരിക്ക ചർച്ചയിൽ വെയ്ക്കുന്നത്.
ഇറാൻ്റെ കൈവശമുള്ള യുറേനിയം ചൂണ്ടികാട്ടി അമേരിക്ക തവണ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നു. എന്നാൽ ആണവ നിർവ്യാപന കരാർ മുൻ നിർത്തി യുറേനിയം ഊർജ്ജനിർമാണ പ്രവർത്തനത്തിന് മാത്രമായി ഉപയോഗിക്കാമെന്നാണ് ഇറാൻ പറഞ്ഞത്. പക്ഷെ അമേരിക്ക ഇത് അംഗീകരിച്ചില്ലായിരുന്നു. തുടർന്നാണ് ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടത്. ഇതിന് പിന്നാലെ റഷ്യ യുറേനിയം സ്വീകരിക്കാൻ സന്നദ്ധത അറിയിച്ച് വന്നിരുന്നു. റഷ്യയിലേക്ക് യുറേനിയം മാറ്റുന്നത് നിലവിലെ പ്രതിസന്ധിക്ക് മികച്ചൊരു പരിഹാരമാകുമെന്നാണ് റഷ്യ അറിയിച്ചത്.
അതേസമയം ഈ നയതന്ത്ര നീക്കം പരാജയപ്പെട്ടതോടെ മേഖലയിലെ അനിശ്ചിതാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യതയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ഇതിനിടെ നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്.
Content Highlights: US reportedly rejects Russia's proposal to transfer all of Iran's enriched uranium to its own country