തോട്ടപ്പളളി സ്പില്‍വേ വിവാദം; മാത്യു കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി

താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

തോട്ടപ്പളളി സ്പില്‍വേ വിവാദം; മാത്യു കുഴല്‍നാടനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കൃഷ്ണന്‍കുട്ടി
dot image

പാലക്കാട്: തോട്ടപ്പളളി സ്പില്‍വേയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഹൈക്കോടതി അഭിഭാഷകരോട് ഇതുസംബന്ധിച്ച് നിര്‍ദേശം തേടിയിട്ടുണ്ടെന്നും അഴിമതി ആരോപണങ്ങള്‍ നേരിടുന്ന മാത്യു കുഴല്‍നാടനാണ് രാജിവയ്‌ക്കേണ്ടതെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. താന്‍ ഇന്നുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ലെന്നും അഴിമതിക്ക് കൂട്ടുനിന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചിറ്റൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മാത്യു കുഴല്‍നാടനും തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് പുറത്തിറക്കിയതാണ് വ്യാജ ഓഡിയോ എന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.

തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാർ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടിരുന്നു. 'തോട്ടപ്പള്ളി സ്പില്‍വേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാല്‍ താഴെയുള്ള മണല്‍ത്തിട്ട് വെള്ളംകൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാര്‍ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപയ്ക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാല്‍ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എഞ്ചിനീയറും മാത്യു ടി തോമസും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട' എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്.

സംഭവത്തിൽ പ്രതികരണവുമായി  മേരിമാതാ കണ്‍സ്ട്രക്ഷന്‍ കമ്പനിയും രംഗത്തെത്തിയിരുന്നു. തോട്ടപ്പള്ളി സ്പില്‍വേ വര്‍ക്കുമായോ കരിമണല്‍ ഖനനം സംബന്ധിച്ചോ തങ്ങളുടെ കമ്പനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച് തങ്ങളുടെ കമ്പനിയില്‍ നിന്നും ഒരു കോടി രൂപ പണം ആവശ്യപ്പെട്ടു എന്ന ഒരു തെറ്റായ വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു. ഈ വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്നും കമ്പനി അറിയിച്ചു.

കരിമണല്‍ ലോബിക്ക് വേണ്ടിയാണ് സംസ്ഥാനത്ത് പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണ് എന്നുമുള്ള ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് മാത്യു കുഴല്‍നാടന്‍. ജലവിഭവ വകുപ്പിന് ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വിഷയത്തില്‍ സിപിഐഎമ്മിനെ സഹായിക്കാന്‍ ബിജെപി മൗനം പാലിക്കുകയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. 2018ലും 19ലും കരിമണലായിരുന്നു ലക്ഷ്യം. അതല്ലെങ്കില്‍ ഇറിഗേഷന്‍ വകുപ്പ് മണ്ണെടുക്കുന്ന കാര്യത്തില്‍ എന്തിന് വേവലാതിപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു.

Content Highlights: K Krishnankutty to take legal action against Mathew Kuzhalnadan in thottappally spillway row

dot image
To advertise here,contact us
dot image