

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ ശത്രുക്കളുടെ കപ്പൽ തടയാൻ നിയമപരമായ അവകാശമുണ്ടെന്ന് യുഎന്നിനെ അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് യുഎന്നിനോട് ഇക്കാര്യമറിയിച്ചത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും സയണിസ്റ്റ് ഭരണകൂടത്തിൻ്റെ അധിനിവേശ ആക്രമണങ്ങളാണ് ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാൻ യുഎന്നിനോട് വ്യക്തമാക്കിത്.
സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള സുരക്ഷ ഇറാൻ്റെ ഉത്തരവാദിത്തമാണെന്നും മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് ഇറാൻ സുരക്ഷരയൊരുക്കുമെന്നും അരാഗ്ചി വ്യക്തമാക്കി. യുഎൻ ജനറൽ സെക്രട്ടറി ആൻ്റോണിയോ ഗുട്ടറെസുമായുള്ള സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹോർമൂസ് വിഷയത്തിൽ വിശദീകരണം നൽകിയത്. ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കൻ സൈന്യം ജിസിസി രാജ്യങ്ങളെ ഉപയോഗിക്കുന്നതിനെ അദേഹം രൂക്ഷമായി വിമർശിച്ചു.
അതേസമയം 47,600 മെട്രിക് ടൺ എൽപിജിയുമായി ഒരു ഇന്ത്യൽ കപ്പലിന്ന് ഗുറാത്ത് തീരത്ത് നങ്കൂരമിട്ടു. 'ജഗ് വസന്ത്' ആണ് സംഘർഷ ബാധിത പ്രദേശമായ ഹോർമൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലെത്തിയത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആശ്വാസമായി ഇന്ത്യയുടെ എൽപിജി ടാങ്കർ എത്തുന്നത്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 2 ഇന്ത്യൻ കപ്പലുകളാണ് ഹോർമൂസ് അതിർത്തി കടന്നത്. ഇന്നലെ ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങൾക്കായി ഹോർമൂസ് കടലിടുക്ക് തുറന്ന് നൽകുമെന്നറിയിച്ച് ഇറാൻ ഉത്തരവിറക്കിരുന്നു. ഇന്ത്യ, റഷ്യ, ചൈന, പാകിസ്താൻ, ഇറാഖ് എന്നീ അഞ്ച് രാജ്യങ്ങളുടെ കപ്പലുകൾക്കാണ് ഹോർമൂസ് കടലിടുക്ക് കടക്കാനുളള അനുമതി.
അതിനിടയിൽ ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ക്കെതിരായ ആക്രമണം പത്ത് ദിവസത്തേക്ക് കൂടി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇറാന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നടപടിയെന്നാണ് ട്രംപിൻ്റെ അവകാശവാദം. ഇതിനിടയിലും ഇറാനെതിരെയുള്ള കരയുദ്ധത്തെ മുൻനിർത്തി സംഘർഷ മേഖലയിലേക്ക് 10,000 യുഎസ് സൈനികരെ കൂടി വിന്യസിപ്പിക്കാൻ നിർദേശിച്ചിരിക്കുകയാണ് ഡോണൾഡ് ട്രംപ്.
Content Highlights: Iran’s FM tells to UN, it has legal right to stop enemy ships in Strait of Hormuz