

ടെഹ്റാൻ: ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിപ്പ് നൽകി ഇറാൻ. ഇറാൻ ആർമിയാണ് മുന്നറിപ്പുമായി എത്തിയത്. ഇന്ന് രാജ്യത്തുടനീളം കണ്ടെത്തിയ പത്ത് നൂതന ഡ്രോണുകൾ തകർത്തതായി ഇറാൻ സൈന്യം അറിയിച്ചു. ഇതോടെ ഇറാൻ വെടിവച്ചിട്ട ആകെ ഡ്രോണുകളുടെ എണ്ണം 22 ആയി. ഇസ്രയേലിൻ്റെയും അമേരിക്കയുടെയും ഹെർമിസ് ഡ്രോണുകൾ തകർത്തെന്നാണ് ഇറാൻ സൈന്യം അറിയിച്ചത്.
ആക്രമണത്തിനെതിരായുളള പൂർണ്ണ ചെറുത്തു നിൽപ്പാണ് ഇറാൻ സൈന്യം നടത്തുന്നതെന്നാണ് അറിയിച്ചത്. ഇനിയും ആക്രമണം തുടർന്നാൽ അമേരിക്കയും ഇസ്രയേലും കനത്ത വില നൽകേണ്ടി വരുമെന്ന് ഇറാൻ പ്രതികരിച്ചു. സംഘർഷത്തിൽ ഇറാൻ സ്വയം പ്രതിരോധം തുടരുമെന്നും ഇറാൻ്റെ പരമാധികാരവും അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും ഇറാന്റെ നേതാക്കൾ വ്യക്തമാക്കി. ഇതിനെതിരായ ഒരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ലെന്നും നേതാക്കൾ പറഞ്ഞു.
അതേ സമയം ഇറാനിലെ പുതിയ നേതൃത്വ കൗൺസിൽ യുഎസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ചർച്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന് താത്പര്യമുണ്ടെങ്കിൽ ചർച്ച നടത്താൻ തയ്യാറാണെന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്സ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇറാൻ്റെ ഭാഗത്ത് നിന്ന് ചർച്ച സംബന്ധിച്ച പ്രതികരണങ്ങൾ ഒന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ സംഘർഷം കുറയ്ക്കാൻ അമേരിക്കയുമായി ഇറാൻ ചർച്ച നടത്തണമെന്ന് ഒമാൻ അറിയിച്ചിട്ടുണ്ട്. ഒമാൻ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
Content Highlights: Iran warns US, Israel of dire consequences for US-Israeli attack on Iran