അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാൻ; പാർലമെന്റ് തീരുമാനം ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചു

ഇന്നലെ ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു

dot image

തെഹ്‌റാന്‍: അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യുമായുള്ള സഹകരണം അവസാനിപ്പിച്ച് ഇറാന്‍. പാര്‍ലമെന്റിന്റെ തീരുമാനം ഗൗര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിയതായി ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ വക്താവ് ഹാദി തഹാന്‍-നാസിഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജവുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഈ ബില്ല് പിന്നീട് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകരാരത്തിന് വിടുകയായിരുന്നു. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ നിയമമാകും.

ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി പക്ഷപാതം കാണിക്കുന്നു എന്നായിരുന്നു ഇറാന്റെ വിമര്‍ശനം. ഇറാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കുന്ന രാജ്യമാണെന്നും ഇതൊന്നും ബാധകമാകാതെ പ്രവര്‍ത്തിക്കുന്ന സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടിയാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിലയുറപ്പിക്കുന്നതെന്നുമായിരുന്നു ഇറാന്‍ ആഞ്ഞടിച്ചത്.

ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പൂഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ആദ്യഘട്ടത്തില്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നല്‍കി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇതിനിടെയാണ് അമേരിക്ക ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായത്. ഇതോടെ സംഘര്‍ഷത്തിന് പുതിയമാനം വന്നു. ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ലോക രാജ്യങ്ങള്‍ രംഗത്തുവന്നു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം നടന്നതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.

Content Highlights- Iran approves law suspending nuclear cooperation with IAEA

dot image
To advertise here,contact us
dot image