
ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങൾ ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ അടച്ച ഖത്തര്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. കുവൈറ്റിലെ വ്യോമപാതയും തുറന്നു. വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. ഇതോടെ യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക് വരികയാണ്.
ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. തിരുവനന്തപുരം- ദുബായ് എമിറേറ്റ്‌സ് വിമാനം, തിരുവനന്തപുരം - അബുദാബി എത്തിഹാദ്, തിരുവനന്തപുരം - ഷാര്‍ജ എയര്‍ അറേബ്യ എന്നിവ പുറപ്പെട്ടു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും.
എന്നാൽ ഖത്തർ വ്യോമപാതയിൽ പ്രതിസന്ധികൾ നിലനിൽക്കുന്നതിനാൽ ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എട്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ അഞ്ച് വിമാനങ്ങളും ഖത്തർ എയർവെസിന്റെയും കുവൈത്ത് എയർവേയ്സിൻ്റെയും ഇൻഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലർച്ചെ പുറപ്പെടേണ്ട വിമാനങ്ങൾ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാൻ വിമാനത്താവളത്തിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.
കൊച്ചിയില്‍ നിന്നും കരിപ്പൂരില്‍ നിന്നും വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ AI 953 കൊച്ചി ദോഹ, AI 933 കൊച്ചി - ദുബായ്, A1 934 ദുബായ് - കൊച്ചി എന്നീ വിമാനങ്ങളും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 441 കൊച്ചി - മസ്‌ക്കറ്റ്, IX 475 കൊച്ചി - ദോഹ, IX 461 കൊച്ചി -കുവൈത്ത് എന്നീ വിമാനങ്ങളുമാണ് കൊച്ചിയിൽ നിന്ന് റദ്ദാക്കിയത്. 8.15 ന് പുറപ്പെടേണ്ട IX 954 - കുവൈത്ത് - കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 9.55 ന് പുറപ്പെടും.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദോഹ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ബഹ്റൈന്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദുബൈ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - റാസല്‍ ഖൈമ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - റിയാദ്, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ദമാം, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - അബുദാബി, എയര്‍ ഇന്ത്യ എക്‌സ്പ്രസ് - മസ്‌കറ്റ് എന്നീ വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്ന് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസമാണ് ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. 'ബഷാരത്ത് അല്‍ ഫത്തേ' എന്ന ഓപ്പറേഷന്‍ ഇറാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഖത്തറടക്കമുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമപാത അടച്ചത്. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം നടന്നത്. ഖത്തറിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം നടത്തി.
അതേസമയം ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്നും അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇരു രാജ്യങ്ങളും ഇത് അംഗീകരിച്ചെന്നും ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ അവകാശവാദം. ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ '12 ദിവസത്തെ യുദ്ധ'മെന്ന് വിശേഷിപ്പിക്കാമെന്നും യുദ്ധം ഇതോടെ അവസാനിച്ചെന്നും ട്രംപ് അവകാശപ്പെട്ടു.
എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ ധാരണയായിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിലും ധാരണയില്ലെന്നും അന്തിമ തീരുമാനം പിന്നീടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനിയന്‍ ജനതയ്ക്കെതിരായ ആക്രമണം നിര്‍ത്തിയാല്‍ ആക്രമണം തുടരാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അരഗ്ചി പറഞ്ഞു.
Content Highlights: Iran Us Conflict Qatar and Kuwait Air space re opened