ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു: ഔദ്യോഗിക ടെലിവിഷന്‍ ചാനലിനു നേരെയും ആക്രമണം

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് തങ്ങളുടെ ആക്രമണത്തിൽ അതിമാരകമായ നാശനഷ്ടമുണ്ടായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അവകാശപ്പെട്ടിരുന്നു

dot image

തെഹ്‌റാന്‍: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഇറാനിലെ ഫോര്‍ദോ ആണവനിലയത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി. ഔദ്യോഗിക ടെലിവിഷന്‍ ചാനലായ ഐആര്‍ഐബിയുടെ സ്റ്റുഡിയോയ്ക്ക് സമീപവും ആക്രമണമുണ്ടായി. അമേരിക്കയുടെ ആക്രമണത്തിന് പിന്നാലെ ഫോര്‍ദോ ആണവനിലയത്തിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയെന്നും അതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. തെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങള്‍, ഐആര്‍ജിസിയുടെ കമാന്‍ഡ് ഓഫീസ്, രഹസ്യാന്വേഷണ ഏജന്‍സിയുടെ ഓഫീസ്, ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ കെട്ടിടം തുടങ്ങിയ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.

ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് തങ്ങളുടെ ആക്രമണത്തിൽ അതിമാരകമായ നാശനഷ്ടമുണ്ടായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അവകാശപ്പെട്ടിരുന്നു.  സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പ്രകാരം ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അതിമാരകമായ നാശനഷ്ടമാണ് ഉണ്ടായത്. നശിപ്പിച്ചുകളഞ്ഞു എന്നതായിരിക്കും ഇതിനെ വിശേഷിപ്പിക്കാനുള്ള ശരിക്കുമുള്ള പദം. മുകളിലെ വെളുത്ത വിന്യാസം യഥാർത്ഥത്തിൽ ആഴത്തിലുണ്ട്. അവിടം പുകയുമുണ്ട്. തറനിരപ്പിന് ഒരുപാട് താഴെയായിട്ടാണ് യഥാർത്ഥ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. ബുൾസയ് !!!'- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

യുഎസ് ആക്രമിച്ച ശേഷമുള്ള ഇറാനിലെ ഫൊർദോ ആണവകേന്ദ്രത്തിന്റേത് എന്ന തരത്തിലുള്ള സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ചിത്രത്തിൽ ഉപരിതലത്തിലെ പാറകളിൽ വലിയ നിറവ്യത്യാസം കാണാം. ഭൂഗർഭ ആണവകേന്ദ്രമാണ് ഫൊർദോ. അതിനാൽ കേന്ദ്രത്തിലെ നാശനഷ്ടം എത്രയെന്നത് ഇനിയും വ്യക്തമല്ല. ഇതിനിടെയാണ് ട്രംപ് ഗുരുതരമായ നാശനഷ്ടം ഉണ്ടായി എന്ന് അവകാശപ്പെടുന്നത്.

Content Highlights: israel attack iran's official television channel in tehran report

dot image
To advertise here,contact us
dot image