
വാഷിംങ്ടൺ: ഇറാൻ-ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കവേ അമേരിക്കയുടെ ബി 2 വിമാനങ്ങൾ ഇറാനെ ലക്ഷ്യം വെച്ച് നീങ്ങുന്നു എന്ന് റിപ്പോർട്ട്. നിലവിൽ ബി 2 ബോംബര്‍ വിമാനങ്ങള്‍ പസഫിക്ക് മേഖലയിൽ തമ്പടിച്ചിരിക്കുന്നതായാണ് വിവരം. ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുകയാണ് ലക്ഷ്യമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30,000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിവുള്ള വിമാനമാണ് അമേരിക്കയുടെ ബി 2 വിമാനം. മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് ഇവ പറന്നുയര്‍ന്നത്.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി യെമനിലെ ഹൂതി വിമതര്‍ രംഗത്തെത്തിയിരുന്നു. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിക്കാനാണ് ഭാവമെങ്കില്‍ അമേരിക്കയുടെ കപ്പലുകളും യുദ്ധക്കപ്പലുകളും ചെങ്കടലില്‍ മുക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഹൂതി വിമതരുടെ വക്താവ് യഹിയ സരിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. നേരത്തെ ഗാസയില്‍ ഇസ്രായേല്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ പലസ്തീനികള്‍ക്ക് പിന്തുണ അറിയിച്ച് ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിനെ പിന്തുണക്കുന്ന രാഷ്ട്രങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിന് പിന്നാലെ യുഎസ് ഹൂതികള്‍ക്ക് നേരെ വ്യാപക ആക്രമണം നടത്തിയിരുന്നു.
അതിനിടെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlights- US B2 bombers over the Pacific, is the target Iran's nuclear arsenal?