
ജനീവ: ഇറാന്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കുചേര്‍ന്നതില്‍ അപലപിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. അമേരിക്ക നടത്തിയ ബലപ്രയോഗം ആശങ്കയുണ്ടാക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. നിലവില്‍ സംഘര്‍ഷത്തിന്റെ വക്കിലുള്ള ഒരു മേഖലയിലെ അപകടകരമായ കടന്നുകയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
'അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമെതിരെയുള്ള ഭീഷണിയാണിത്. ലോകത്തിൻ്റെയും രാജ്യത്തിൻ്റെയും പൗരന്മാര്‍ക്ക് പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലുള്ള മഹാദുരന്തത്തിലേക്ക് ഈ സംഘര്‍ഷം അനിയന്ത്രിതമായി വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. അംഗരാജ്യങ്ങളോട് സംഘര്‍ഷം കുറയ്ക്കാനും അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ നിയമങ്ങളും ഉയര്‍ത്തിപ്പിടിക്കാനും ആഹ്വാനം ചെയ്യുന്നു. സൈനിക പരിഹാരങ്ങള്‍ ഇല്ല. നയമപരമായ വഴി മാത്രമേയുള്ളു. സമാധാനം മാത്രമാണ് പ്രതീക്ഷ', ഗുട്ടറസ് പറഞ്ഞു.
അമേരിക്കയുടെ ആക്രമണം ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തിയത്. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവനിലയങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. മൂന്ന് ആണവ കേന്ദ്രങ്ങളും ആക്രമിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാന്‍ ചര്‍ച്ചകള്‍ക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ട ട്രംപ് സമാധാനം അല്ലെങ്കില്‍ ദുരന്തം എന്ന മുന്നറിയിപ്പും ഇറാന് നല്‍കി. ചര്‍ച്ചകള്‍ക്ക് ഇറാന്‍ തയ്യാറായില്ലെങ്കില്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അഭിനന്ദിച്ച ട്രംപ് ഇസ്രയേലിന്റെ ഗുരുതര ഭീഷണിയെ മായ്ക്കാന്‍ തങ്ങള്‍ ടീമായി പ്രവര്‍ത്തിച്ചുവെന്നും വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തിന് നന്ദി അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. തന്റെ ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെയായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ശക്തിയിലൂടെ മാത്രമേ സമാധാനം സൃഷടിക്കാന്‍ കഴിയൂ. അമേരിക്കയും പ്രസിഡന്റ് ട്രംപും വളരെ ശക്തിയോടെ തന്നെ പ്രവര്‍ത്തിച്ചുവെന്ന കുറിപ്പോട് കൂടിയാണ് നെതന്യാഹു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Content Highlights: UN condemns America attack in Iran