ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുളള അമേരിക്കൻ ആക്രമണം; ട്രംപിനെ അനുകൂലിച്ചും വിമർശിച്ചും ലോക നേതാക്കൾ

അമേരിക്കയുടെയും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെയും നടപടിയിൽ അപലപിച്ച് ലോകരാജ്യങ്ങൾ

dot image

ലണ്ടൻ: ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുളള അമേരിക്കയുടെയും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും നടപടിയെ അപലപിച്ച് ലോകരാജ്യങ്ങൾ. ആക്രമണത്തെ അപലപിച്ച് ക്യൂബ, ചൈന, ചിലി, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം രം​ഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനിൽ ആക്രമണം നടത്തിയത് അപകടകരമായ കടന്നുകയറ്റമാണെന്ന് ക്യൂബൻ പ്രസിഡൻ്റ് മിഗ്വൽ ഡയസ്-കാനൽ പ്രതികരിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി യുഎൻ യുഎൻ ചാർട്ടറിൻ്റെ ഗുരുതരമായ ലംഘനമാണ് നടത്തിയിരിക്കുന്നത്. ഇത് മനുഷ്യരാശിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നുമെന്ന് മിഗ്വൽ ഡയസ്-കാനൽ കുറ്റപ്പെടുത്തി.

അമേരിക്കൻ നടപടിയെ രൂക്ഷമായി വിമർശിച്ചു കൊണ്ടാണ് ചിലി പ്രസിഡൻ്റ് ഗബ്രിയേൽ ബോറിക് രംഗത്തെത്തിയത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ ഞങ്ങൾ സംരക്ഷിക്കും. അധികാരമുണ്ടെന്ന് കരുതി മനുഷ്യത്വത്തിനായി ഉണ്ടാക്കിയ നിയമം ലംഘിക്കാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കില്ല. നിങ്ങൾ അമേരിക്ക ആണെങ്കിൽ പോലും അതിന് അനുവാദമില്ലയെന്ന് ഗബ്രിയേൽ ബോറിക് തന്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ കുറിച്ചു.

അമേരിക്കയോടും ഇറാനോടും ഇസ്രയേലിനോടും നയതന്ത്ര സംഭാഷണത്തിനും സമാധാനത്തിനും അടിയന്തര ആഹ്വാനം ചെയ്ത് കൊണ്ടാണ് മെക്സിക്കോ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മൂന്ന് രാജ്യങ്ങൾക്കിടയിലും സമാധാനപരമായ സഹവർത്തിത്വം പുനഃസ്ഥാപിക്കുക എന്നതിനാണ് മുൻഗണന. മെക്സിക്കോ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മേഖലയിൽ തുടരുന്ന മെക്സിക്കൻ പൗരന്മാരുമായി നിരന്തരം സമ്പർക്കം പുലർത്തുണ്ടെന്നും മെക്സിക്കോ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു. വെനസ്വേലയും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ അഭ്യർത്ഥന പ്രകാരം അമേരിക്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തെ വെനസ്വേല ശക്തമായി അപലപിക്കുന്നു. ശത്രുത ഉടനടി അവസാനിപ്പിക്കണമെന്നും വെനസ്വേലൻ വിദേശകാര്യ മന്ത്രി യുവാൻ ഗിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഓസ്‌ട്രേലിയയും ന്യൂസിലൻഡും നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇറാന്റെ ആണവ ബാലിസ്റ്റിക് മിസൈൽ പദ്ധതി അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രതികരണം. സംഘർഷം കുറയ്ക്കുന്നതിനും നയതന്ത്ര പരിഹാരത്തിനും ആഹ്വാനം ചെയ്യുന്നതായി ഓസ്‌ട്രേലിയൻ സർക്കാർ അറിയിച്ചു. ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്‌സ് ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതൽ സംഘർഷം ഒഴിവാക്കേണ്ടത് നിർണായകമാണ്. നയതന്ത്രത്തിലേക്കുള്ള ശ്രമങ്ങളെ ന്യൂസിലൻഡ് ശക്തമായി പിന്തുണയ്ക്കുന്നു. എല്ലാ കക്ഷികളും ചർച്ചയ്ക്ക് തയ്യാറകണമെന്നും വിൻസ്റ്റൺ പീറ്റേഴ്‌സ് പ്രതികരിച്ചു.

ഇറാനെതിരായ അമേരിക്കൻ സൈനിക നടപടിയെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അനുകൂലിക്കുകയാണ് ചെയ്തത്. ഇറാന്റെ ആണവ പദ്ധതി ഉയർത്തുന്ന ഭീഷണി ലഘൂകരിക്കാൻ അമേരിക്കൻ സൈനിക നടപടിക്ക് സാധിക്കുമെന്ന് കെയർ സ്റ്റാർമർ പറ‍ഞ്ഞു. ഇറാനെ ഒരിക്കലും ആണവായുധം വികസിപ്പിക്കാൻ അനുവദിക്കില്ലെന്നും സ്റ്റാർമർ എക്സിൽ കുറിച്ചു.

അതേ സമയം മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിൽ ഇറാൻ കനത്ത ആക്രമണം നടത്തി. ഇസ്രയേലിന് നേരെ ഇറാൻ 30ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെൽ അവീവ്, ഹൈഫ, ജറുസലേം തുടങ്ങിയ ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിൽ ഒന്നിലേറെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ട്. ഇസ്രയേലിലെ പ്രധാന ന​ഗരങ്ങളിലെല്ലാം തുടർച്ചായായി സൈറണുകൾ മുഴങ്ങുന്നുണ്ട്. ഇതിനിടെ ഇറാൻ്റെ മിസൈൽ ആക്രമണം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് സ്ഥിരീകരിച്ചു. ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ ഫോണിലൂടെ ഇസ്രയേലിലെ ആളുകൾക്ക് അപായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനങ്ങളോട് ബങ്കറുകളിൽ തുടരാൻ ഇസ്രയേൽ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിനിടെ പത്ത് കേന്ദ്രങ്ങളിൽ ഇറാൻ്റെ ആക്രമണം നടന്നെന്ന് ഇസ്രയേലി എമർജൻസി സർവീസ് വ്യക്തമാക്കി. വടക്കാൻ തീരമേഖലയിലെയും ഹൈഫ, കാർമൽ, ടെൽ അവീവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നതെന്നും സ്ഥിരീകരണമുണ്ട്. 27 മിസൈലുകള്‍ രണ്ട് ഘട്ടങ്ങളിലായി ഇറാന്‍ തൊടുത്തുവിട്ടുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. ആ​ദ്യഘട്ടത്തിൽ 22 മിസൈലുകളും രണ്ടാം ഘട്ടത്തിൽ 5 മിസൈലുകളും ഇറാൻ തൊടുത്തു വിട്ടത്. ഇറാൻ്റെ ആക്രമണത്തിൽ 16 പേര്‍ക്ക് പരിക്കേറ്റതായാണ് ഇസ്രയേലിൻ്റെ ആരോ​ഗ്യ വിഭാ​ഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേലിലെ ബെൻ ​ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളവും ​ഗവേഷണ കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വെച്ചെന്നാണ് ഇസ്ലാമിക് റവല്യൂഷനറി ​ഗാർഡ്സ് കോർപ്സിനെ ഉദ്ധരിച്ച് തസ്നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. ഖര-ദ്രാവക ഇന്ധനം ഉപയോ​ഗിച്ചുള്ള മിസൈലുകൾ ഇസ്രയേലിനെതിരെ തൊടുത്തുവെന്നാണ് ഐആർജിസി അവകാശപ്പെടുന്നത്.

ഇന്നലെ രാത്രി ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ആക്രമിച്ചായിരുന്നു ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ അമേരിക്ക പങ്കുചേരുന്നത്. ഇറാൻ്റെ മൂന്ന് ആണവനിലയങ്ങൾ അമേരിക്ക ആക്രമിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഫൊർ‌ദോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവനിലയങ്ങൾക്ക് നേരെയാണ് അമേരിക്കൻ ബോംബർ വിമാനങ്ങൾ ആക്രമണം നടത്തിയത്. ഇറാനിൽ നടത്തിയ ആക്രമണം വിജയകരമായി പൂർത്തിയാക്കിയെന്നും അമേരിക്കൻ ബി2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ സുരക്ഷിതമായി ഇറാൻ്റെ വ്യോമപാതയിൽ നിന്ന് പുറത്ത് കടന്നെന്നും അമേരിക്ക വ്യക്തമാക്കി. ഗുവാം ദ്വീപിൽ നിന്നാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാനെ ആക്രമിക്കുന്നതിനായി പുറപ്പെട്ടത്. യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ഇപ്പോൾ തയ്യാറകണമെന്ന് ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: The Countries of the World Have Condemned the Actions of the United States and President Donald Trump Targeting Iran's Nuclear Facilities

dot image
To advertise here,contact us
dot image