
വാഷിംങ്ടൺ: ഇറാൻ ആണവായുധം നിർമ്മിക്കുന്നതിന് തെളിവില്ലെന്ന അമേരിക്കൻ ദേശീയ ഇൻ്റലിഡജൻസ് മേധാവിയുടെ നിലപാട് തള്ളി അമേരിക്കൻ പ്രസിഡൻ്റ്. നാഷണൽ ഇൻ്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് തന്ന വിവരം തെറ്റായിരുന്നുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. വെള്ളിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ വിവരം വെളിപ്പെടുത്തിയത്. പരമോന്നത നേതാവ് ആയത്തുളള അലി ഖമേനി സസ്പെൻഡ് ചെയ്ത ആണവായുധ പദ്ധതിക്ക് ഇറാൻ വീണ്ടും അംഗീകാരം നൽകിയിട്ടില്ലെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടർ വിവരം നൽകിയിരുന്നു. ആ വിവരം തെറ്റായിരുന്നുവെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
മാർച്ച് 25ന് കോൺഗ്രസിന് നൽകിയ തുൾസി ഗബ്ബാർഡിൻ്റെ റിപ്പോർട്ടിൽ ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. 'നൽകിയ വിവരങ്ങൾ തെറ്റാണെന്നുളളത് ഞാൻ കാര്യമാക്കുന്നില്ല. ഇറാൻ ആണവായുധം വികസിപ്പിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ എൻ്റെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്. പക്ഷേ ഞാൻ അത് കാര്യമാക്കുന്നി'ല്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ ഇൻ്റലിജൻസ് വിഭാഗം ശരിയായ രീതിയിൽ അല്ല പ്രവർത്തിക്കുന്നതെന്നും ട്രംപ് ചൂണ്ടിക്കാണിച്ചു. ദേശീയ ഇൻ്റലിജൻസ് ഡയറക്ടർ (ഡിഎൻഐ) തുൾസി ഗബ്ബാർഡാണ് ഈ തെറ്റായ വിവരങ്ങൾ തനിക്ക് നൽകിയതെന്നും ട്രംപ് വെളിപ്പെടുത്തി.
പ്രധാന നേതാക്കൾ അന്തിമ തീരുമാനമെടുത്തു കഴിഞ്ഞാൽ, ആഴ്ചകൾക്കുളളിലോ അല്ലെങ്കിൽ മാസങ്ങൾക്കുള്ളിലോ ആണവായുധം നിർമ്മിക്കാൻ ഇറാന് കഴിയും. ഈ വിവരത്തിൽ അമേരിക്കയ്ക്ക് രഹസ്യ വിവരമുണ്ട്. അതൊരിക്കലും സംഭവിക്കില്ലെന്നാണ് പ്രസിഡന്റ് ട്രംപ് കരുതുന്നത്. സത്യസന്ധതയില്ലാത്ത മാധ്യമങ്ങൾ മനഃപൂർവം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. തന്നെ തൽസ്ഥാനത്ത് നിന്ന് മാറ്റി വിഭജനം സൃഷ്ടിക്കുന്നതിനുളള മാർഗമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നെതെന്നും തുൾസി ഗബ്ബാർഡ് തന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
The dishonest media is intentionally taking my testimony out of context and spreading fake news as a way to manufacture division. America has intelligence that Iran is at the point that it can produce a nuclear weapon within weeks to months, if they decide to finalize the… pic.twitter.com/mYxjpJY2ud
— DNI Tulsi Gabbard (@DNIGabbard) June 20, 2025
നേരത്തെ ഇറാൻ്റെ യുറേനിയം ശേഖരം അത്യപൂർവ്വമായ ഒന്നാണെന്നും, അത്തരം ആയുധങ്ങൾ മറ്റൊരു രാജ്യത്തിനും ഇല്ലായെന്നും ഗബ്ബാർഡ് വിശേഷിപ്പിച്ചിരുന്നു. എന്നിരുന്നാലും അമേരിക്കൻ സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ഗബ്ബാർഡ് പറഞ്ഞിരുന്നു. ആണവായുധങ്ങൾ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണം ഇറാൻ നിഷേധിച്ചിരുന്നു. എന്നാൽ ആണവായുധങ്ങളെക്കുറിച്ച് അവർ പരസ്യമായി ചർച്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്നും ഗബ്ബാർഡ് ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് തുൾസി ഗബ്ബാർഡ് ഈ വിവരങ്ങൾ വിശദീകരിച്ചത്. ഗബ്ബാർഡ് അവതരിപ്പിച്ച വിലയിരുത്തലിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെന്നാണ് വിവരം.
അതേ സമയം, ഇറാൻ-ഇസ്രയേൽ സംഘർഷം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കവെ ഇരുരാജ്യങ്ങളും ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ഇറാനിൽ നടത്തിയ ആക്രമണത്തിൽ 15 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് 30ലേറെ ആയുധങ്ങൾ പ്രയോഗിച്ചതായാണ് ഇസ്രയേൽ വ്യക്തമാക്കുന്നത്. ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം ഉണ്ടാകുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നജഫബാദ് നഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൻ്റെ 17-ാം തരംഗമാണ് ഏറ്റവും ഒടുവിൽ നടന്നതെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഇസ്രയേലിലെ പ്രധാനനഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണങ്ങളിൽ 17ഓളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നുമാണ് ഇറാൻ വ്യക്തമാക്കുന്നത്.
എന്നാൽ ഇറാൻ അഞ്ച് മിസൈലുകൾ തൊടുത്തതായും എന്നാൽ ഒരെണ്ണം പോലും മധ്യ ഇസ്രയേലിൽ പതിച്ചതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേൽ ഔദ്യോഗിക മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ ഇസ്രയേലിൽ ഇറാൻ സാൽവോ മിസൈലുകൾ ആക്രമണത്തിന് ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്. ടെൽ അവീവിലെ ഹോലോണിൽ ഇറാൻ ആക്രമണത്തിൽ ഒരു കെട്ടിടത്തിന് തീപിടിച്ചതായി റിപ്പോർട്ടുണ്ട്. ഈ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതാണോ അതോ മിസൈൽ അവശിഷ്ടം അപകടമുണ്ടാക്കിയതാണോ എന്നതിൽ വ്യക്തതയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും ഒടുവിൽ നടന്ന ഇറാൻ്റെ ആക്രമണത്തിൽ ആർക്കെങ്കിലും പരിക്ക് പറ്റിയതായി റിപ്പോർട്ട് ഇല്ലെന്നാണ് ഇസ്രയേലിൻ്റെ അടിയന്തര സേവന വിഭാഗം പറയുന്നത്. മധ്യ ഇസ്രയേലിലെ ഒരു കെട്ടിടത്തിൻ്റെ മേൽക്കൂരയ്ക്ക് തീപിടിച്ചതൊഴിച്ചാൽ മറ്റ് അത്യാഹിതങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് അടിന്തര സേവന വിഭാഗം പറയുന്നത്.
Content Highlights: Donald Trump Says US Intelligence ‘Wrong’ About Iran Not Building Nuclear Bomb