'ഇസ്രയേൽ അരാജകത്വവും ഭീകരതയും സൃഷ്ടിക്കുന്നു'; യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ യുഎസ് പ്രതിനിധിക്ക് നാക്കുപിഴ

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും ഭീകരതയ്ക്കും ഇസ്രയേലിനെ കുറ്റപ്പെടുത്തിയായിരുന്നു യുഎസ് പ്രതിനിധിയുടെ പരാമർശം

dot image

ജനീവ: ഇസ്രയേലും ഇറാനും തമ്മിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രസംഗിക്കുന്നതിനിടെ യുഎസ് പ്രതിനിധി ഡൊറോത്തി ഷിയയ്ക്ക് നാക്കുപിഴ. ഇസ്രായേലിനെതിരായ ഇറാന്റെ നടപടികളെ അപലപിച്ചുകൊണ്ട് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രസംഗിക്കുന്നതിനിടെയാണ് യുഎസ് പ്രതിനിധിക്ക് നാക്കുപിഴ ‌സംഭവിച്ചത്. ഇസ്രയേൽ-ഇറാൻ സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പോലുള്ള വലിയൊരു വേദിയില്‍ വെച്ച് യുഎസ് നയതന്ത്രജ്ഞക്കുണ്ടായ നാക്കുപിഴ സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കും ഭീകരതയ്ക്കും ഇസ്രയേലിനെ കുറ്റപ്പെടുത്തിയായിരുന്നു യുഎസ് പ്രതിനിധിയുടെ പരാമർശം. 'ഇസ്രയേല്‍ സര്‍ക്കാര്‍ മേഖലയിലുടനീളം അരാജകത്വവും ഭീകരതയും ദുരിതവും പരത്തുന്നുവെന്നാണ്' ഷിയ പറഞ്ഞത്. എന്നാൽ നാക്കുപിഴ മനസിലായത്തോടെ പെട്ടെന്ന് തന്നെ പ്രസംഗത്തിന് ഇടവേളയെടുത്ത് ഷിയ പ്രസ്താവന തിരുത്തി. ഇറാന്‍ സര്‍ക്കാര്‍ മേഖലയിലുടനീളം അരാജകത്വവും ഭീകരതയും പരത്തുന്നുവെന്നാണ് ഇവർ പറഞ്ഞത്.

ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ മാരകമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇറാനാണെന്നും ഡൊറോത്തി പറഞ്ഞു. ഹമാസിനെ അതിന് പ്രാപ്തമാക്കിയ പ്രത്യയശാസ്ത്രപരവും ഭൗതികവുമായ ശക്തി ഇറാന്‍ സര്‍ക്കാരായിരുന്നു എന്ന് നാം മറക്കരുത്. ശരിയായ കാര്യം ചെയ്യാന്‍ ഇറാന്‍ സര്‍ക്കാരിന് ഇനിയും സമയമുണ്ടെന്നും അവർ പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്താവനകളും യുഎന്‍ പ്രതിനിധി സഭയില്‍ ആവര്‍ത്തിച്ചു. ഇറാന്‍ തങ്ങളുടെ ആണവ സമ്പുഷ്ടീകരണ പരിപാടിയും ആണവായുധം നിര്‍മിക്കാനുള്ള ശ്രമങ്ങളും പൂര്‍ണമായും ഉപേക്ഷിക്കണമെന്നും ഷിയ വ്യക്തമാക്കി. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ യുഎസ് ഇടപെട്ടിട്ടില്ലെന്നും ഷിയ പറഞ്ഞു. അമേരിക്ക ഇസ്രായേലിനൊപ്പം നിലകൊള്ളുന്നത് തുടരും. ഇറാൻ്റെ ആണവായുധ മോഹങ്ങള്‍ക്കെതിരായ ഇസ്രയേലിൻ്റെ നടപടികളെ പിന്തുണയ്ക്കുന്നുവെന്നതില്‍ ഒരു സംശയവും വേണ്ടയെന്നും ഷിയ കൂട്ടിച്ചേർത്തു.

അതേസമയം ഇസ്രയേൽ-ഇറാൻ സംഘർഷം ഒൻപതാം ദിവസം പിന്നിടുകയാണ്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ഇറാനിയന്‍ പ്രദേശത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ ശാസ്ത്രജ്ഞന്‍ എയ്താര്‍ തബതബായിയും ഭാര്യയും കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാന്റെ ആണവ പദ്ധതിയിലെ പ്രധാന ശാസ്ത്രജ്ഞനായിരുന്നു എയ്താര്‍ തബതബായി. പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട ഒരു ഗവേഷണ കേന്ദ്രത്തില്‍ അദ്ദേഹം ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതിനിടെ ഇറാനിലെ ഇസ്ഫഹാൻ, തെഹ്റാൻ എന്നിവിടങ്ങളിൽ ആകാശത്ത് സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നജഫബാദ് ന​ഗരത്തിലെ വ്യോമപ്രതിരോധ സംവിധാനം ഇസ്രയേൽ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതും മാലാഡ് പ്രവിശ്യയിൽ സ്ഫോടനം ഉണ്ടാകുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളതെന്നാണ് അൽജസീറ റിപ്പോർട്ട് ചെയ്തു ഇറാനിലെ ക്വോമിൽ ആൾത്താമസമുള്ള കെട്ടിടത്തിൽ ഇസ്രയേലിൻ്റെ യുദ്ധവിമാനം ബോംബാക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇസ്രയേൽ ആക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇറാൻ നൽകുന്നത്. ഇസ്രയേലിലെ പ്രധാനന​ഗരങ്ങളായ ഹൈഫ, ടെൽഅവീവ്, ബീർഷേബ എന്നിവിടങ്ങളിൽ ഇറാൻ ആക്രമണം നടത്തി. ആക്രമണത്തിൽ പതിനേഴോളം പേർക്ക് പരിക്ക് പറ്റിയതായും രണ്ട് പേരുടെ നില ​ഗുരുതരമാണെന്നുമാണ് റിപ്പോർട്ടുകൾ

Content Highlight : 'Israel creates chaos and terror'; Dorothy Shea lashes out at UN Security Council

dot image
To advertise here,contact us
dot image