
വാഷിങ്ടണ്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്കയും നേരിട്ട് ഇടപെട്ടേക്കുമെന്ന് റിപ്പോർട്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വെച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നടത്തിയ ഒന്നര മണിക്കൂർ നീണ്ട ചർച്ചയാണ് യുഎസും ഇറാനിൽ നേരിട്ട് ഇടപെട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വഴിവെച്ചത്. ഇറാനിലെ ആണവ കേന്ദ്രങ്ങൾ മാത്രം ആക്രമിക്കാനാണ് യുഎസ് പദ്ധതി എന്നാണ് സൂചന. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോടും ഇത് സംബന്ധിച്ച് ആശയവിനിമയം അമേരിക്കൻ ഉദ്യോഗസ്ഥർ നടത്തിയെന്നാണ് റിപ്പോർട്ട്.
ഇറാനിലെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ യുഎസിനോട് മിസൈലുകൾ ആവശ്യപ്പെടുമെന്ന് ഇസ്രയേൽ അറിയിച്ചിരുന്നു. ഇതിനിടയ്ക്കാണ് അമേരിക്ക കൂടി ആക്രമണത്തിൽ ഒപ്പം ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇസ്രയേൽ-ഇറാൻ സംഘർഷം തീർക്കാൻ വെടിനിർത്തലല്ല പരിഹാരമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. തുടർന്ന് ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർക്കുമെന്നും ഇറാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാൻ പോകുന്നില്ലെന്നും ട്രംപ് പറഞ്ഞിരുന്നു.
ഇറാന്റെ ആകാശം തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് നിലവിൽ ട്രംപ് അവകാശപ്പെടുന്നത്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിക്കും ട്രംപ് മുന്നറിയിപ്പ് നല്‍കി. 'പരമോന്നത നേതാവ് എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം എളുപ്പത്തിലുള്ള ലക്ഷ്യമാണ്. പക്ഷേ സുരക്ഷിതനാണ്. ഇപ്പോഴെന്തായാലും അദ്ദേഹത്തെ വധിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല', എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇസ്രയേലിനെ ഒരിക്കലും ഭയപ്പെടില്ലെന്നും ഇറാൻ തിരിച്ചടിക്കുമെന്നുമായിരുന്നു ഖമനയിയുടെ പ്രതികരണം.
തെഹ്റാൻ്റെ വ്യോമപരിധി പൂർണ്ണമായും നിയന്ത്രണത്തിലാക്കിയെന്ന് നേരത്തെ ഇസ്രയേൽ പ്രതിരോധ സേനയും അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തെഹ്റാനിലെ ജനങ്ങളോട് നഗരം വിട്ടുപോകാനും നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങൾ ഉടൻ ആക്രമിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പും നൽകിയിരുന്നു. ശേഷമാണ് ഇറാൻ്റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയുടെ തെഹ്റാനിലെ ആസ്ഥാനത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനോടൊപ്പം തെഹ്റാനിലെ സൈനിക കേന്ദ്രങ്ങളും സർക്കാർ കേന്ദ്രങ്ങളും ഇസ്രയേൽ ആക്രമിച്ചിരുന്നു.
Content Highlights: Reports emerge as US likely to join Israel on Iran attack