
ബെയ്ജിങ്: ഇസ്രയേല്‍-ഇറാന്‍ ആക്രമണത്തില്‍ ആദ്യമായി പ്രതികരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് പശ്ചിമേഷ്യയില്‍ പെട്ടെന്നുണ്ടായ സംഘര്‍ഷത്തില്‍ അഗാധമായ ആശങ്കയുണ്ടെന്ന് ഷീ ജിന്‍പിങ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പരമാധികാരം, സുരക്ഷ, പ്രാദേശിക അഖണ്ഡത എന്നിവ ലംഘിക്കുന്ന ഏതൊരു നടപടിയെയും എതിര്‍ക്കുന്നതായി ഷി ജിന്‍പിങ്ങിനെ ഉദ്ധരിച്ച് ചൈനയുടെ വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
'സൈനിക ആക്രമണം പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗമല്ല. പ്രാദേശിക സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല', അദ്ദേഹം പറഞ്ഞു. കസാഖിസ്ഥാന്റെ തലസ്ഥാനമായ അസ്താവയില്‍ ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയെവിനൊപ്പം സംസാരിക്കവേയായിരുന്നു ഷിയുടെ പ്രതികരണം.
രണ്ടാമത് ചൈന-മധ്യേഷ്യ സമ്മിറ്റില്‍ പങ്കെടുക്കാന്‍ അസ്താനയിലാണ് ഷിയുള്ളത്. എത്രയും പെട്ടെന്ന് സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മേഖലയില്‍ സമാധാനവും സുസ്ഥിരതയും പുനസ്ഥാപിക്കാന്‍ ക്രിയാത്മകമായ പങ്കുവഹിക്കാന്‍ ചൈന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ലക്ഷ്യമിട്ടതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. മൊസാദിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ഇറാന്‍ ആക്രമിച്ചുവെന്ന് അവകാശപ്പെട്ട് ഇറാന്റെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ ടാസ്‌നിം വാര്‍ത്താ ഏജന്‍സി നിരവധി ഫോട്ടോകള്‍ പങ്കുവെച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ മിസൈലുകള്‍ മൊസാദിനെ ആക്രമിച്ചെന്ന് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെ ഉദ്ധരിച്ച് ടാസ്‌നിം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചില കേന്ദ്രങ്ങളിലേക്കുള്ള ആക്രമങ്ങളെ കുറിച്ച് വാര്‍ത്ത നല്‍കരുതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.
Content Highlights: China s Xi Jinping first response about Iran Israel conflict