മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്: വിമാനത്തിൽ നിന്നും ലഭിച്ചത് അഞ്ച് സെക്കൻ്റ് ദൈർഘ്യമുള്ള അവസാന സന്ദേശം

പൈലറ്റ് സുമിത് സബര്‍വാളിന്റെ സന്ദേശമാണ് ലഭിച്ചത്

dot image

അഹമ്മദാബാദ്: അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനത്തില്‍ നിന്നും എടിസിക്ക് ലഭിച്ച അവസാന സന്ദേശം പരിശോധിച്ച് അന്വേഷണ സംഘം. സന്ദേശത്തില്‍ പൈലറ്റ് 'മെയ്‌ഡേ' എന്ന് മൂന്ന് തവണ പറയുന്നുണ്ട്. പൈലറ്റ് സുമിത് സബര്‍വാളിന്റെ സന്ദേശമാണ് അന്വേഷണ സംഘം പരിശോധിച്ചത്. 'മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗണ്‍' എന്ന അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള സന്ദേശമാണ് ലഭിച്ചത്. മെയ്ഡേ കോൾ ലഭിച്ചെങ്കിലും എടിസിയ്ക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാൻ അവസരം ലഭിക്കുന്നതിന് മുമ്പായി തന്നെ വിമാനം താഴേക്ക് പതിക്കുകയായിരുന്നു.

അതേസമയം വിമാനത്തിന്റെ വാല്‍ഭാഗത്ത് നിന്ന് എയര്‍ ഹോസ്റ്റസിൻ്റെ ശരീരം ലഭിച്ചു. എന്‍എസ്ജിയുടെ പരിശോധനയിലാണ് മൃതദേഹം ലഭിച്ചത്. നിലവില്‍ വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനൊരുങ്ങിയിരിക്കുകയാണ് എയര്‍ ഇന്ത്യ. വിമാനങ്ങളുടെ പ്രവര്‍ത്തനശേഷി പരിശോധിക്കാനായി ആഭ്യന്തര ഓഡിറ്റ് നടത്തുമെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

വിമാനങ്ങളുടെ മെയിന്റനന്‍സ് ഉറപ്പുവരുത്തും. ജീവനക്കാരുടെ പ്രവര്‍ത്തനവും വിലയിരുത്തും. എയര്‍ ഇന്ത്യ ബോര്‍ഡ് മീറ്റിംഗിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തെ കുറിച്ച് ചെയര്‍മാനും സിഇഒയും ബോര്‍ഡ് യോഗത്തില്‍ വിശദീകരിച്ചു. പകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടായി. വിമാനം തകര്‍ന്നുവീണ് അപകടമുണ്ടായ സംഭവത്തിന്റെ കാരണം കണ്ടെത്താന്‍ ടാറ്റ ഗ്രൂപ്പ് സമാന്തരമായി അന്വേഷണം നടത്തും. അഹമ്മദാബാദ് ദുരന്തത്തെക്കുറിച്ചുളള അന്വേഷണത്തോട് സഹകരിക്കുമെന്നും എയര്‍ ഇന്ത്യ ബോര്‍ഡ് അറിയിച്ചു.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39-ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനം നിമിഷങ്ങള്‍ക്കകമാണ് വിമാനത്താവളത്തിന് സമീപമുള്ള ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങിയത്. 12 ജീവനക്കാര്‍ അടക്കം 242 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായരും മരിച്ചിരുന്നു. വിമാനമിടിച്ച സ്ഥലത്തെ സമീപവാസികളും എംബിബിഎസ് വിദ്യാര്‍ത്ഥികളും ഡോക്ടര്‍മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Content Highlights: Ahmedabad Plane Crash The last five-second message from the plane was received

dot image
To advertise here,contact us
dot image