
കീവ്: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്കുനേരെ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ തടികൊണ്ട് നിര്‍മ്മിച്ച ഷെഡ്ഡുകള്‍ക്കുളളിലാണ് ഒളിപ്പിച്ചുവെച്ചത്. ട്രക്കുകളില്‍ അവ റഷ്യന്‍ വ്യോമതാവളങ്ങളുടെ സമീപം കൊണ്ടുപോയി. തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തേക്ക് തൊടുത്തുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 'സ്‌പൈഡേഴ്‌സ് വെബ്' എന്ന് പേരിട്ട ഓപ്പറേഷനില്‍ റഷ്യയുടെ നാല് വ്യോമതാവളങ്ങളാണ് യുക്രെയ്ൻ ലക്ഷ്യമിട്ടത്. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ൻ ഇതുവരെ നടത്തിയതില്‍ ഏറ്റവും വലിയ ഡ്രോണാക്രമണമാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയും യുക്രെയ്ൻ്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജന്‍സിയായ എസ്ബിയുവിന്റെ തലവന്‍ വാസില്‍ മാലിയുക്കുമാണ് ദൗത്യത്തിന് നേതൃത്വം നല്‍കിയതെന്ന് യുക്രെയ്ൻ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുക്രെയ്ൻ ആക്രമണത്തില്‍ റഷ്യയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ യഥാർത്ഥ കണക്ക് ഇതുവരെ പുറത്ത് വന്നിട്ടില്ല. വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ച നിലയില്‍ നിരവധി ഡ്രോണുകളുടെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. റഷ്യയിലെ ഇര്‍കുട്‌സ്‌ക് മേഖലയിലെ ബെലായ വ്യോമതാവളമായിരുന്നു യുക്രെയ്ൻ്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. യുക്രെയ്നെ ലക്ഷ്യമാക്കി റഷ്യ നടത്തുന്ന മിസൈല്‍ ആക്രമണങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന TU-22M സൂപ്പര്‍സോണിക് ബോംബറുകള്‍ ഈ താവളത്തിലാണ് സൂക്ഷിച്ചിരുന്നത്. ആക്രമണത്തില്‍ ടിയു-95 വിമാനങ്ങള്‍ ഉള്‍പ്പെടെ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുക്രെയ്ൻ നടത്തിയ വ്യോമാക്രമണങ്ങള്‍ റഷ്യ സ്ഥിരീകരിച്ചു. മുര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക്, ഇവാനോവോ, റിയാസാന്‍, അമുര്‍ എന്നീ മേഖലകളിലെ സൈനിക വ്യോമതാവളങ്ങള്‍ക്കു നേരെ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മര്‍മാന്‍സ്‌കിലും ഇര്‍കുട്‌സ്‌കിലുമൊഴികെ മറ്റ് വ്യോമതാവളങ്ങളിലെ വ്യോമാക്രമണം റഷ്യ പ്രതിരോധിച്ചെന്നും ഡ്രോണ്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ട്രക്ക് ഡ്രൈവറെ ചോദ്യംചെയ്യുമെന്നും റഷ്യ അറിയിച്ചു.
റഷ്യ മിസൈലാക്രമണം നടത്തി ദിവസങ്ങള്‍ക്കുളളിലാണ് യുക്രെയ്ൻ്റെ പ്രത്യാക്രമണം. യുക്രെയ്നിയൻ നഗരങ്ങളില്‍ 367 മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കീവ്, ഖാര്‍കീവ്, മൈക്കോലൈവ് തുടങ്ങിയ നഗരങ്ങളില്‍ വ്യാപക നാശനഷ്ടമാണ് റഷ്യന്‍ ആക്രമണത്തില്‍ ഉണ്ടായത്.
Content Highlights: Ukrainian drones hidden in wooden sheds, transported in trucks : report