
ജെറുസലേം: ഭക്ഷണം തേടിയെത്തിയ ഗാസയിലെ ജനങ്ങൾക്ക് നേരെ ഹമാസ് വെടിയുർത്തിർതെന്ന ആരോപണവുമായി ഇസ്രയേൽ. ജനങ്ങൾക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം ഒരാൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തുവിട്ടുകൊണ്ടാണ് ഇസ്രയേലിന്റെ ആരോപണം. തെക്കൻ ഗാസയിലെ റഫയിലേതെന്ന് പറഞ്ഞാണ് ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുള്ളത്.
ഗാസയിലെ രണ്ട് സഹായ വിതരണ കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 32 പലസ്തീനികൾ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രയേൽ ഈ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. 'ഗാസയിലെ പാവപ്പെട്ട ജനങ്ങൾക്ക് നേരെ ഹമാസ് വെടിയുതിർക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണിത്. ഭക്ഷണവിതരണം തടസപ്പെടുത്താൻ ഹമാസ് ആവുന്നതെല്ലാം ചെയ്യുകയാണ്' എന്ന അടിക്കുറിപ്പോടെയാണ് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. എന്നാൽ ഇസ്രയേലിൻ്റെ ആരോപണങ്ങളിലോ, പുറത്തുവന്ന വീഡിയോയിലോ മറ്റ് സ്ഥിരീകരണങ്ങൾ ലഭ്യമല്ല.
നേരത്തെ സഹായവിതരണകേന്ദ്രത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. തെക്കന്‍ ഗാസയിലെ റഫായില്‍ കഴിഞ്ഞ ദിവസം രാവിലെ നടന്ന ആക്രമണത്തിലാണ് 31 പേര്‍ കൊല്ലപ്പെടുകയും 200 പേർക്കാണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗാസ സിറ്റിയിലെ നെറ്റസാരിം ഇടനാഴിയിലെ സഹായ വിതരണ കേന്ദ്രത്തില്‍ നടന്ന വെടിവെപ്പില്‍ മറ്റൊരാൾ കൊല്ലപ്പെട്ടു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും പിന്തുണയും സഹായവുമുള്ള വിവാദമായ ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) ഗ്രൂപ്പാണ് സഹായം വിതരണം ചെയ്യുന്നത്. നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച് ഐക്യരാഷ്ട്ര സഭയും മറ്റ് സഹായ ഗ്രൂപ്പുകളും ജിഎച്ച്എഫുമായി സഹകരിക്കാന്‍ വിസമ്മതിച്ചിരുന്നു. ഗാസ മുഴുവന്‍ പിടിച്ചെടുക്കുകയെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പാക്കാനാണ് ഗ്രൂപ്പ് രൂപീകരിച്ചതെന്ന ആരോപണവുമുണ്ടായിരുന്നു.
സഹായ വിതരണം മരണക്കെണിയാകുന്നുവെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികളുടെ യുഎന്‍ ഏജന്‍സിയുടെ തലവന്‍ ഫിലിപ്പീ ലസ്സാറിനി പറഞ്ഞു. അതേസമയം സാധാരണക്കാര്‍ക്ക് നേരെ വെടിവെച്ചില്ലെന്നും പ്രാഥമിക അന്വേഷണം നടത്തുമെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു. ഇസ്രയേല്‍ സൈന്യത്തിനെതിരെയുള്ള ഗുരുതര ആരോപണങ്ങളടക്കമുള്ള തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നും സൈന്യം പറഞ്ഞു. പലസ്തീനികള്‍ ഭക്ഷണം ശേഖരിക്കാന്‍ വന്നപ്പോള്‍ ഇസ്രയേല്‍ സൈന്യം മുന്നിറിയിപ്പ് വെടിവെപ്പ് നടത്തിയെന്ന് സമ്മതിച്ച ജിഎച്ച്എഫ് എന്നാൽ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചു.
Content Highlights: Israel shares video alleging hamas of shooting gaza people