
ബൊഗോട്ട: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാഗമായി പാകിസ്താനിലുണ്ടായ ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്ന കൊളംബിയയുടെ നിലപാടിനെ വിമർശിച്ച് കോൺഗ്രസ് എം പി ശശി തരൂർ. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ നടപടിയിൽ കൊല്ലപ്പെട്ട ഭീകരരുടെ പേരിലായിരുന്നു കൊളംബിയയുടെ അനുശോചനം. തീവ്രവാദത്തിൽ പാകിസ്താന്റെ പങ്ക് തുറന്നുകാട്ടുന്നതിനുള്ള ഇന്ത്യയുടെ ആഗോള ഇടപെടലിന്റെ ഭാഗമായി കൊളംബിയ സന്ദർശിക്കുന്ന സംഘത്തിൻ്റെ തലവനാണ് കോൺഗ്രസ് എം പി ശശി തരൂർ. ഇന്ത്യ സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു വേർതിരിവ് ഉണ്ടായിരിക്കണമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
'കൊളംബിയൻ സർക്കാരിന്റെ പ്രതികരണത്തിൽ ഞങ്ങൾ അൽപ്പം നിരാശരാണ്. ഭീകരതയുടെ ഇരകളോട് സഹതാപം പ്രകടിപ്പിക്കുന്നതിനു പകരം ഇന്ത്യൻ ആക്രമണങ്ങൾക്ക് ശേഷം പാകിസ്താനിൽ ഉണ്ടായ ജീവഹാനിയിൽ അവർ അനുശോചനം രേഖപ്പെടുത്തി. തീവ്രവാദികളെ അയയ്ക്കുന്നവരും അവരെ ചെറുക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ലെന്ന് കൊളംബിയയിലെ ഞങ്ങളുടെ സുഹൃത്തുക്കളോട് ഞങ്ങൾ പറയും. ആക്രമിക്കുന്നവരും പ്രതിരോധിക്കുന്നവരും തമ്മിൽ ഒരു തുല്യതയും ഉണ്ടാകില്ല', ബൊഗോട്ടയിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തരൂർ പറഞ്ഞു.
'സ്വയം പ്രതിരോധത്തിനുള്ള അവകാശം മാത്രമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. ഈ കാര്യത്തിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത്തരം തെറ്റിദ്ധാരണകൾ ഇല്ലാതാക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. കൊളംബിയയുമായി സാഹചര്യങ്ങളെക്കുറിച്ച് വിശദമായി സംസാരിക്കുന്നതിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞാൻ പറഞ്ഞതുപോലെ, ഞങ്ങൾക്ക് വളരെ വ്യക്തമായ തെളിവുണ്ട്. പാകിസ്താനിലെ മുരിഡ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബ താവളത്തിന്റെ ഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ട് എന്ന സംഘടനയാണ് ഇന്ത്യയിലെ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം അവകാശപ്പെട്ടത്', ശശി തരൂർ ചൂണ്ടിക്കാണിച്ചു.
ഉപരോധ പട്ടികയിലുള്ള ഒരു ഭീകരന്റെ ശവസംസ്കാ ചടങ്ങ് എങ്ങനെ നടന്നുവെന്നും തരൂർ എടുത്തുപറഞ്ഞു. ആ ശവസംസ്കാര ചടങ്ങിൽ പാകിസ്താനിലെ മുതിർന്ന സൈനിക, പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തുന്ന് തരൂർ വ്യക്തമാക്കി. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്യുന്ന തീവ്രവാദികൾക്ക് ധനസഹായം നൽകുകയും, വഴികാട്ടുകയും, പരിശീലനം നൽകുകയും, ആയുധം നൽകുകയും, അവർക്ക് പരിശീലനം തുടരുന്നതിനും ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനും സുരക്ഷിത താവളം നൽകുകയും ചെയ്യുന്നു. ഇവർക്കിടയിൽ നാം കാണുന്നത് അത്രയധികം പരസ്പര ബന്ധമാണ്, ഭീകരരെ പാകിസ്താൻ സഹായിക്കുന്നത് ചൂണ്ടിക്കാണിച്ച് ശശി തരൂർ വ്യക്തമാക്കി.
എല്ലാ നിലയിലുമുള്ള ഭീകരതയ്‌ക്കെതിരെയും പോരാടാനുള്ള ഇന്ത്യയുടെ ശക്തമായ ദൃഢനിശ്ചയം അറിയിക്കുന്നതിനാണ് കോൺഗ്രസ് എം പി ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി പാർലമെന്ററി പ്രതിനിധി സംഘം വ്യാഴാഴ്ച കൊളംബിയയിലെത്തിയത്. സർഫ്രാസ് അഹമ്മദ് (ജാർഖണ്ഡ് മുക്തി മോർച്ച), ജിഎം ഹരീഷ് ബാലയോഗി (തെലുങ്ക് ദേശം പാർട്ടി), ശശാങ്ക് മണി ത്രിപാഠി (ബിജെപി), ഭുവനേശ്വർ കലിത (ബിജെപി), മിലിന്ദ് ദിയോറ (ശിവസേന), തേജസ്വി സൂര്യ (ബിജെപി), അമേരിക്കയിലെ മുൻ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധു എന്നിവരടങ്ങുന്ന പ്രതിനിധി സംഘം പനാമയിൽ നിന്നാണ് കൊളംബിയയിലെത്തിയത്. നേരത്തെ പനാമിയിൽ പ്രസിഡന്റ് ജോസ് റൗൾ മുലിനോ ക്വിന്റേറോ, വിദേശകാര്യ ഉപമന്ത്രി കാർലോസ് അർതുറോ ഹോയോസ് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Shashi Tharoor on Thursday expressed his dismay over Columbia’s remarks