
'ഗോൾമുഖത്തേക്ക് പന്തുമായി ഇരമ്പിയെത്തുന്ന എന്നെ തടയാൻ ഒരു പിസ്റ്റൾ കയ്യിൽ കരുതണമെന്നാണ് ഒരു കാലത്ത് അവർ പറഞ്ഞിരുന്നത്. അങ്ങനെയെങ്കിൽ ഇന്ന് ലയണൽ മെസ്സിയെ തടയാൻ നിങ്ങൾക്കൊരു മെഷീൻ ഗൺ തന്നെ കരുതേണ്ടി വരും'- വർഷങ്ങൾക്ക് മുമ്പ് ബാഴ്‌സലോണയുടെ ബൾഗേറിയൻ ഇതിഹാസം ഹ്രിസ്‌റ്റോ സ്‌റ്റോയിച്കോവ് പറഞ്ഞുവച്ച ഈ വാക്കുകള്‍ മൂന്ന് ദിവസം മുമ്പ് അറ്റ്‌ലാന്റയിലെ മെർസിഡസ് ബെൻസ് സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ആരാധകരിൽ ആരെങ്കിലും ഓർത്തെടുത്ത് കാണുമോ?
ഇന്റർമയാമി-പോർട്ടോ പോരാട്ടത്തിന്റെ 54ാം മിനിറ്റ്. ഗോൾപോസ്റ്റിൽ നിന്ന് 20 വാരയകലെ ആ 37 കാരൻ ഒരു ഫ്രീ കിക്കിനായി ഒരുങ്ങി നിന്നു. മൂന്ന് ദിവസം കൂടി പിന്നിട്ടാൽ 38 വയസ് തികയുമയാൾക്ക്. പന്തെങ്ങോട്ടാവും വളഞ്ഞിറങ്ങാൻ പോവുന്നത്? ക്ലോഡിയോ റാമോസിന്റെ മുഖത്തപ്പോൾ ഒരു ഭീതി നിഴലിച്ച് കിടപ്പുണ്ടായിരുന്നു. അയാൾ പോസ്റ്റിന്റെ വലതുമൂലയിലേക്ക് ചേർന്ന് നിന്നു. മെസ്സിയുടെ ഇടങ്കാലിൽ നിന്ന് പാഞ്ഞ പല ഫ്രീ കിക്കുകളും പോസ്റ്റിന്റെ വലതുമൂലയെ ലക്ഷ്യമാക്കിയാണെത്തിയിരുന്നത് എന്നയാൾക്ക് നന്നായറിയാം. റാമോസിന്റെ കണക്കു കൂട്ടലുകളൊന്നും പിഴച്ചില്ല. ഇക്കുറിയും പന്ത് റൈറ്റ് കോർണർ ലക്ഷ്യമാക്കി തന്നെയാണെത്തിയത്. പക്ഷെ റാമോസിന്റെ വേഗത്തെ മറികടന്നത് ഗോൾവലയിലേക്ക് പാഞ്ഞു കയറി.' touched by god ' ജോസേ ഫോണ്ടേ ഒറ്റ വരിയിൽ ഇങ്ങനെ പറഞ്ഞുവച്ചു.
ഫ്രീ കിക്കെടുക്കാനായൊരു കളിക്കാരൻ ഒരുങ്ങി നിൽക്കുമ്പോൾ തന്നെ ആരാധകർ പതിയെ ഗാലറിയിലെ ഇരിപ്പിടങ്ങൾ മറന്ന് എണീറ്റ് തുടങ്ങാറുണ്ട്. മൈതാനത്തെ ഉദ്വേഗ നിമിഷങ്ങളിലൊന്നാണല്ലോ അത്. പന്തിന് മുന്നിൽ തന്റെ തന്റെ ഇടങ്കാലൊരുക്കി ലിയോയാണ് നിൽപ്പുറപ്പിച്ചിട്ടുള്ളത് എങ്കിലോ? എങ്ങു നിന്നോ ഒരുറപ്പ് നേരത്തേ ലഭിച്ചത് പോലെ അവർ ആഘോഷത്തിനായൊരുങ്ങും' it wasn't just anticipation. it was expectation' കണക്കു കൂട്ടലല്ല, പ്രതീക്ഷയാണ് ഉറപ്പാണത്. കമന്‍ററി ബോക്‌സിലുണ്ടായിരുന്ന മുൻ ലിവർപൂൾ താരം ഡോൺ ഹച്ചിസൺ ആ ഫ്രീകിക്കിനെ വർണിച്ചതങ്ങനെയാണ്.
ഒരു പെനാൽറ്റിയെടുക്കുന്ന ലാഘവത്തിലാണ് ലിയോ ഇപ്പോഴും ഫ്രീകിക്കുകൾക്കായി ഒരുങ്ങി നിൽക്കുന്നത്. തന്‍റെ കാലിൽ നിന്ന് പായുന്ന പന്തിന്‍റെ സഞ്ചാര ഗതിയെക്കുറിച്ചും അതെവിടേക്കാണ് പറന്നിറങ്ങാൻ പോവുന്നത് എന്നതിനെ കുറിച്ചുമൊക്കെ അയാൾക്കിപ്പോഴും നല്ല ബോധ്യമുണ്ട്.
മുൻ ന്യൂകാസിൽ താരമായ ഷേ ഗിവൺ കമന്‍ററി ബോക്സിൽ ഒരൽപ്പം ആവേശത്തിലായിരുന്നു. അയാളിങ്ങനെ പറഞ്ഞു തുടങ്ങി. 'പ്രായം 40 നോടടുക്കുന്നു. പക്ഷെ മെസ്സി ഇപ്പോഴും ഒരു ഡെഡ് ബോളിന് മുന്നിൽ നിൽക്കുമ്പോൾ ഒരേ സമയം എതിരാളികളുടെ തലയിൽ ഭയവും ആരാധക ഹൃദയങ്ങളിൽ ആവേശവും നിറയുന്നു. അയാളുടെ കളി ലൈവായി കാണാൻ അവസരം ലഭിച്ചാൽ ഒരു കാരണവശാലും നിങ്ങളത് നഷ്ടപ്പെടുത്തിക്കളയരുത്. പിന്നെയതൊരു വലിയ നഷ്ടമായിപ്പോവും'
ടീമിന് മുകളിലല്ല ഒരു കളിക്കാരനും. ഫുട്ബോൾ ലോകത്ത് നിന്ന് പലവുരു നമ്മളീ വർത്തമാനം ആവർത്തിച്ച് കേട്ടിട്ടുണ്ട്. എന്നാൽ ലിയോയുടെ കാര്യത്തിൽ പലപ്പോഴുമത് അപ്രസക്തമാണെന്ന് തോന്നിയിട്ടുണ്ട്. 31,783 ആയിരുന്നു മെർസിഡസ് ബെൻസ് സ്റ്റേഡിയത്തിൽ അന്ന് അറ്റന്റൻസ്. ലൂസിയാന, അലബാമ, ചാൾസറ്റൺ, വാഷിങ്ടൺ ഡി.സി, അങ്ങനെയങ്ങനെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്ന് കാതങ്ങൾ താണ്ടി ആ മത്സരം കാണാനെത്തിയ ആരാധകർ പലരും മാധ്യമങ്ങളോട് പറഞ്ഞത് ഞങ്ങൾ ലിയോയെ കാണാനായി മാത്രം വന്നതാണെന്നാണ്. കളിക്കിടെ ആ 37 കാരൻ പന്തിൽ ടച്ച് ചെയ്യുമ്പോഴൊക്കെ ഗാലറി ഇളകി മറിഞ്ഞു. അയാളുടെ കാലിൽ നിന്ന് പന്ത് നഷ്ടമാവുമ്പോഴൊക്കെ അവർ നെടുവീർപ്പുകൾ ഉതിർത്തു.
പ്രായം 40 നോടടുക്കുന്നു. കളി നിർത്താൻ സമയമായില്ലേ എന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. ഇതൊക്കെ പറയുമ്പോഴും ഈ ഗാലറികളുടെ ഹൃദയമിടിപ്പുകൾ അയാൾക്കൊപ്പമിപ്പോഴും സഞ്ചരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. 2026 ജൂൺ 11 ന് അമേരിക്കൻ മണ്ണിൽ ഫുട്ബോൾ ലോകകപ്പിന് തിരശീല ഉയരുമ്പോൾ 39 ലേക്ക് പ്രവേശിക്കാനൊരുങ്ങുകയാവും ലിയോ. ഒരിക്കൽ കൂടി നമുക്കയാളെ അർജന്റൈൻ ജഴ്സിയിൽ കാണാനാവുമോ? അർജൻറൈൻ ആരാധകരുടെ ഉള്ളിപ്പോൾ തന്നെ പിടഞ്ഞു തുടങ്ങിയിട്ടുണ്ടാവും. 'മെസ്സി ടീമിലുണ്ടായിരുന്നപ്പോൾ എങ്ങനെയാണോ കളിച്ചിരുന്നത് അത് പോലെ തന്നെ അയാളില്ലാതെയും കളിക്കാൻ ഞങ്ങൾ പഠിച്ച് കഴിഞ്ഞു'. ദിവസങ്ങൾക്ക് മുമ്പ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി ആരാധകരോട് പറഞ്ഞതിങ്ങനെയാണ്. മെസ്സിയെ ആശ്രയിക്കാതെ ഒരു മേജർ ട്രോഫി ഷെൽഫിലെത്തിച്ച ശേഷമാണ് ധീരമായി അയാളിത് പറഞ്ഞ് വക്കുന്നത് എന്നോർക്കണം. ഏറേക്കാലം ലയണൽ മെസ്സി എന്ന അച്ചു തണ്ടിന് ചുറ്റും കറങ്ങിക്കൊണ്ടിരുന്ന അർജന്‍റൈന്‍ ഫുട്ബോൾ ഗോളത്തിൽ സ്കലോണി സൃഷ്ടിച്ച ഏറ്റവും വലിയ വിപ്ലവം.
രണ്ടാഴ്ച മുമ്പാണ്. ലോകകപ്പ് ക്വാളിഫയറിൽ കൊളംബിയക്കെതിരായ തോറ്റ് നിൽക്കുകയാണ് അർജന്റീന. 70ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്താവുന്നു. എട്ട് മിനിറ്റുകൾക്കിപ്പുറം സ്കലോണി മെസ്സിയെ മൈതാനത്ത് നിന്ന് പിൻവലിച്ചു. ആരാധകർക്ക് ആ സബ്സ്റ്റിറ്റ്യൂഷൻ ഒട്ടും ദഹിച്ചിരുന്നില്ല. എന്നാൽ മൂന്ന് മിനിറ്റിനുള്ളിൽ 24 കാരൻ തിയാഗോ അൽമാഡ അർജന്റീനക്കായി ഗോൾമടക്കി. വേൾഡ് കപ്പ് ക്വാളിഫയറിൽ അർജന്റീനയുടെ അപരാജിത കുതിപ്പിന് തടയിടാൻ കൊളംബിയിക്കുമായില്ല. മത്സര ശേഷം മെസ്സിയെ പിൻവലിച്ച തീരുമാനത്തെക്കുറിച്ച് സ്കലോണിക്ക് മുന്നിൽ ചോദ്യമെത്തി. ലിയോ ആവശ്യപ്പെട്ടത് കൊണ്ടാണ് പിൻവലിച്ചത് എന്നായിരുന്നു അർജന്റൈൻ കോച്ചിന്റെ മറുപടി. അതിനുമപ്പുറം മറ്റു ചിലത് കൂടി പറഞ്ഞു വക്കുന്നുണ്ട് സ്കലോണി. 'തോറ്റു നിൽക്കുന്ന ടീം പൊടുന്നനെ പത്ത് പേരായി ചുരുങ്ങുന്നു. ടീമിൽ മെസ്സിയില്ല. എന്നിട്ടും ഞങ്ങൾ സമനിലപിടിച്ചു. തോൽക്കാനൊരുക്കമല്ലാത്തൊരു മെന്റാലിറ്റി ഈ ടീമിലുണ്ട്. ഇതിനേക്കാൾ സംതൃപ്തി തരുന്ന മറ്റൊന്നുമിപ്പോളില്ല'
ബ്രസീലിനെതിരെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലും അർജന്‍റൈന്‍ നിരയിൽ മെസ്സിയുണ്ടായിരുന്നില്ല. എന്നിട്ടും എസ്റ്റാഡിയോ മാസ് മോണ്യുമെന്‍റലില്‍ അന്ന് കളത്തിലും കണക്കിലുമൊക്കെ അർജന്‍റീന മാത്രമായിരുന്നു. നാല് വ്യത്യസ്ത കളിക്കാർ വലകുലുക്കി. പകരക്കാരായെത്തിയവർ അത്ഭുതങ്ങൾ കാണിച്ചു. യങ് സെൻസേഷനുകൾ പലരും അപ്പോഴും അവസരം കാത്ത് പുറത്ത് നിൽപ്പുണ്ട്. യുറുഗ്വെക്കെതിരായ മത്സരത്തിലും മെസ്സിയില്ലാതെയിറങ്ങിയ അർജന്‍റൈന്‍ നിര വിജയം പിടിച്ച് വാങ്ങിയിരുന്നു. ഇതൊക്കെ ചേർത്തു വായിച്ച ശേഷം മെസ്സിയുള്ള അർജൻറീനയെക്കാൾ നിങ്ങളിപ്പോൾ മെസ്സിയില്ലാത്ത അർജൻറീനയെ ഭയന്നു തുടങ്ങണമെന്ന് പറയുന്നുണ്ട് പലരും.
ഫുട്ബോളിന്‍റെ ആകാശവും ഭൂമിയും കീഴടക്കിക്കഴിഞ്ഞവനാണ് ലിയോ. അയാൾക്കിനി ഈ മൈതാനങ്ങളിൽ ചെയ്ത് തീർക്കാനൊന്നും ബാക്കിയില്ല. ഇങ്ങനെയൊക്കെ പറയുമ്പോഴും അയാളെ ഒരിക്കൽ കൂടി ലോകവേദിയിൽ കാണാൻ ആഗ്രഹിക്കുന്നുണ്ട് ആരാധകർ. ഖത്തർ ലോകകപ്പ് കഴിഞ്ഞ് മൂന്നാണ്ട് പിന്നിട്ടു. ഇന്നലെ കഴിഞ്ഞത് പോലെ പല ചിത്രങ്ങളും ഇപ്പോഴും ഓർമയുടെ ഷെൽഫിൽ പൊടിപിടിക്കാതെ കിടപ്പുണ്ട്. ക്രൊയേഷ്യൻ യങ് സെൻസേഷൻ ജോസ്കോ ഗ്വാർഡിയോളിനെ വട്ടം കറക്കി ജൂലിയൻ അൽവാരസിന് തളികയിൽ നീട്ടി നൽകിയ അസിസ്റ്റ് മുതലങ്ങോട്ട് പലതും. സെമിഫൈനൽ പരാജയത്തിന് ശേഷം അന്ന് ഗാർഡിയോൾ പറഞ്ഞു വച്ചതോർമയില്ലേ. 'ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെയാണ് പന്തു തട്ടിയതെന്ന് ഞാനൊരിക്കൽ എന്‍റെ കുട്ടികളോട് പറയും. നൂറ് വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണയാൾ'