
2022 ഡിസംബർ 10, അന്നേ ദിവസം കരുൺ നായർ തന്റെ സോഷ്യൽ മീഡിയയിൽ ഇങ്ങനെയൊരു കുറിപ്പെഴുതി, പ്രിയ ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരൂ…
വർഷങ്ങളായി ഒരു ക്രിക്കറ്ററെന്ന നിലയിൽ താൻ അനുഭവിച്ചിരുന്ന സർവ്വ അവഗണനയിലും നിരാശയിലും മനം മടുത്തുള്ള കരുണിന്റെ ആ ട്വീറ്റിനെ പക്ഷെ അധികമാരും അന്ന് ഗൗനിച്ചുപോലുമില്ല. സെവാഗിന് ശേഷമുള്ള ഇന്ത്യയുടെ ട്രിപ്പിൾ സെഞ്ച്വറിക്കാരൻ അപ്പോഴേക്കും ഇന്ത്യൻ ജഴ്‌സിയിലല്ലാത്ത നീണ്ട ആറ് കഠിന വർഷങ്ങൾ പിന്നിട്ടിരുന്നു.
കാത്തിരിപ്പ് പിന്നെയും തുടർന്നു. ഒടുവിൽ ഇക്കഴിഞ്ഞ മേയിൽ ഇംഗ്ലണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ അർഹത തേടിയുള്ള അയാളുടെ കാത്തിരിപ്പിന് വിരാമമായി. ബിസിസിഎ പ്രഖ്യാപിച്ച ടീമിൽ കരുണിന്റെ പേരും ഇടം നേടി. അപ്പോഴേക്കും അയാൾ നിരാശയുടെതും വേദനയുടേതുമായ 2979 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു.
ഒടുവിൽ ഹെഡിങ്‌ലിയിൽ ഒരു മധുര മനോഹരമായ രണ്ടാം അധ്യയത്തിനായി അയാൾ തയ്യാറെടുക്കുമ്പോൾ ഒരു മഹത്തായ തിരിച്ചുവരവിന് സാക്ഷിയാകാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അങ്ങനെയൊരു തിരിച്ചുവരവിന് നാളെ ലീഡ്‌സിലെ മൈതാനം സാക്ഷിയാകുമോ?, തലമുറമാറ്റത്തിൽ പുതിയ നായകന് കീഴിൽ യുവരക്തങ്ങളുമായി ഇറങ്ങുന്ന ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ ബാസ് ബോളിന് മറുപടി പറയാൻ കരുൺ ഒരു നല്ല ആയുധമാകുമോ?
2016ൽ ഇംഗ്ലണ്ടിനെതിരെ കരിയറിലെ മൂന്നാം ടെസ്റ്റ് ഇന്നിങ്സിലായിരുന്നു കരുണിന്റെ ട്രിപ്പിൾ സെഞ്ച്വറി നേട്ടം. ശേഷം ഫോമില്ലായ്മയും സ്ഥിരതയില്ലായ്മയുമൊക്കെയായി അയാൾ വിസ്മൃതിയിലേക്ക് പോയി. എന്നാൽ കഴിഞ്ഞ സീസണിൽ ക്രിക്കറ്റ് ലോകം അയാളുടെ തിരിച്ചുവരവ് കണ്ടു.
രഞ്ജി ട്രോഫിയിൽ ഫൈനലിലെ സെഞ്ച്വറിയടക്കം ഒമ്പത് മത്സരങ്ങളിൽ നിന്ന് 53.93 എന്ന ശരാശരിയിൽ കരുൺ നായർ നേടിയത് 863 റൺസ്. കൂടാതെ കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്ക് പോയ കരുൺ അവിടെയും ഇരട്ട സെഞ്ചറി നേടി. വിജയ് ഹസാരെയിൽ തുടർച്ചയായി 4 സെഞ്ചറികൾ നേടിയും കരുൺ ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവിന് ശക്തമായ അവകാശ വാദം ഉന്നയിച്ചു.
ന്യൂസിലാൻഡ് പരമ്പരയും ഓസീസിനെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫിയും അടിയറവ് പറഞ്ഞ, പല പ്രധാനതാരങ്ങളും മങ്ങിയ സമയം കൂടിയായിരുന്ന അന്ന് പല മുൻ താരങ്ങളും കരുണിനെ പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി.
അതിനിടയിൽ 1077 ദിവസങ്ങളുടെ ഇടവേളയിൽ ഈ സീസണിൽ ഡൽഹിക്കായി ഐപിഎൽ കളിക്കാനെത്തിയ കരുൺ ആദ്യ മത്സരത്തിൽ ഞെട്ടിച്ചു. ബുംമ്രയടക്കമുള്ള ലോക ക്രിക്കറ്റിലെ അനിഷേധ്യരായ ബോളർമാരെ അനായാസം നേരിടുന്നതും കണ്ടു.
ഏറ്റവും ഒടുവിൽ ബിസിസിഐ കണ്ണുതുറന്നു. തലമുറമാറ്റവും വിരാട് കോഹ്‌ലി, രോഹിത് ശർമ എന്നീ സൂപ്പർ താരങ്ങളുടെ വിരമിക്കലും അതിന് വഴിയൊരുക്കി. ആഭ്യന്തര ക്രിക്കറ്റും സെലക്ഷന് മാനദണ്ഡമാകുമെന്ന ബിസിസിഐയുടെ വാക്ക് ഒടുവിൽ പാലിക്കപ്പെട്ടു.
പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യ എയ്ക്കൊപ്പം ഇംഗ്ലണ്ടിലേക്ക് ബിസിസിഐ പറഞ്ഞയച്ച കരുൺ അത്ഭുത പ്രകടനവുമായി ഡബിൾ സെഞ്ച്വറി ആവർത്തിച്ചു. ഇതോടെ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് ഇലവനിലേക്കും താൻ യോഗ്യനാണെന്ന് തെളിയിച്ചു. കാത്തുകാത്തുകിട്ടിയ രണ്ടാം അവസരത്തിൽ ഇംഗ്ലണ്ടിനെതിരെ 2016 ൽ നേടിയ മികവ് ആവർത്തിക്കാനായാൽ കരുണിന്റെ സ്ഥാനം ഇന്ത്യൻ ക്രിക്കറ്റിൽ കുറച്ച് കാലമെങ്കിലും ഇളക്കം തട്ടാതെ നിൽക്കും.
Content Highlights: Karun Nair indian cricket team vs england cricket