എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ലോർഡ്‌സ് ! പരിക്ക് മറന്നും പോരാടിയ ക്യാപ്റ്റൻ ബാവുമ

നാലാം ദിനം ആദ്യ സെഷനിൽ 65 റൺസുമായി ബാറ്റിങ്ങിനിറങ്ങിയ താരം ഒരു റൺസ് കൂടി നേടി പുറത്താകുകയായിരുന്നു.

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ടെംബ ബാവുമ പുറത്തായി. നാലാം ദിനം ആദ്യ സെഷനിൽ 65 റൺസുമായി ബാറ്റിങ്ങിനിറങ്ങിയ താരം ഒരു റൺസ് കൂടി നേടി പുറത്താകുകയായിരുന്നു. ഓസ്‌ട്രേലിയൻ ക്യപ്റ്റൻ പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്‌സ് ക്യാരിയുടെ കയ്യിലൊതുങ്ങിയായിരുന്നു താരം മടങ്ങിയത്.

ടീം സ്‌കോർ 70ൽ രണ്ട് എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ബാവുമ ക്രീസിലെത്തുന്നത്. ശേഷം സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രവുമായി മികച്ച കൂട്ടുക്കെട്ട് സൃഷ്ടിച്ചു. അഞ്ച് ഫോറടങ്ങിയതാണ് താരത്തിന്റെ ഇന്നിങ്‌സ്. കാലിന് പരിക്കേറ്റിട്ടും ബാവുമ കാഴ്ച്ചവെച്ച ചെറുത്തുനിൽപ്പിന് എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് ലോർഡ്‌സിലെ ആരാധകർ വരവേറ്റത്.

കാലിന് പരിക്കേറ്റിട്ടും തളരാതെ പോരാടിയാണ് ബാവുമ അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മുടന്തിയാണെങ്കിലും മാർക്രവുമായി ചേർന്ന് താരം സിംഗിളുകളും ഡബിളുകളും ഓടി. താരം ആദ്യ ഇന്നിങ്‌സിലും 36 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ വെറും 65 റൺസ് മാത്രമുള്ളപ്പോഴായിരുന്നു താരത്തിന്റെ മടക്കം. മൂന്നാം വിക്കറ്റിൽ 117 റൺസിന്റെ കൂട്ടുക്കെട്ടാണ് ബാവുമയും മാർക്രവും ചേർന്ന് സൃഷ്ടിച്ചത്. താൻ നേടിയ 66 റൺസിൽ 46ും ബാവുമ ഓടിയാണെടുത്തത്.

നേരത്തെ ആദ്യ ഇന്നിങ്‌സിലെ 74 റൺസിന്റെ ലീഡുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്മാർ രണ്ടാം ഇന്നിങ്‌സിൽ 24.5 ഓവറിൽ 73 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണെങ്കിലും വാലറ്റത്ത് മിച്ചൽ സ്റ്റാർക്ക് രക്ഷയ്‌ക്കെത്തുകയായിരുന്നു. 136 പന്തുകൾ നേരിട്ട സ്റ്റാർക്ക് അഞ്ചുഫോറുകൾ അടക്കം 58 റൺസ് നേടി. 53 പന്തിൽ 17 റൺസെടുത്ത് ഹേസൽവുഡ് മികച്ച പിന്തുണ നൽകി. 43 റൺസ് നേടിയ അലക്‌സ് ക്യാരിയ്ക്ക് മാത്രമാണ് ഓസീസ് ടോപ് ഓർഡർ നിരയിൽ തിളങ്ങാനായത്.

Content Highlights- Lords Crowd standing ovation for Temba Bavuma

dot image
To advertise here,contact us
dot image