അൽകാരസിനെ വിരാട് കോഹ്‍ലിയോട് ഉപമിച്ച വാക്കുകൾ; ഫ്രഞ്ച് ഓപൺ ഫൈനലിന് ശേഷം വീണ്ടും തരം​ഗമാകുന്നു

അന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞ വാക്കുകൾ ശരിവെയ്ക്കുന്ന പ്രകടനമാണ് ഇന്നലെ നടന്ന ഫൈനലിൽ കാർലോസ് അൽകാരസിൽ നിന്നും ഉണ്ടായത്

dot image

ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിന്റെ ഫൈനൽ കിരീടം നേടിയിരിക്കുകയാണ് കാർലോസ് അൽകാരസ്. പിന്നാലെ സമൂഹമാധ്യങ്ങളിൽ തരം​ഗമാകുന്നത് താരത്തെ വിരാട് കോഹ്‍ലിയുമായി താരതമ്യം ചെയ്ത ഒരു പഴയ വീഡിയോയാണ്. മുമ്പൊരിക്കൽ കാർലോസ് മത്സരിക്കുന്നതിനിടെയാണ് കമന്ററി ബോക്സിൽ നിന്നും വിരാട് കോഹ്‍ലിയെക്കുറിച്ചുള്ള വാക്കുകള്‍ ഉയര്‍ന്നുകേട്ടത്. കാർലോസ് അൽകാരസിന്റെ പോരാട്ടം കാണുമ്പോൾ വിരാട് കോഹ്‍ലി ക്രിക്കറ്റ് കളിക്കുന്നതുപോലെയും മൈക്കൾ ജോർഡ‍ൻ ബാസ്കറ്റ്ബോൾ കളിക്കുന്നതുപോലെയും മനോഹരമാണെന്നാണ് അന്ന് കമന്‍ററി ബോക്സിൽ നിന്ന് പ്രസ്താവന ഉണ്ടായത്.

കമന്റേറ്ററുമാരുടെ വാക്കുകൾ ശരിവെയ്ക്കുന്ന പ്രകടനമാണ് ഇന്നലെ നടന്ന ഫൈനലിൽ കാർലോസ് അൽകാരസിൽ നിന്നും ഉണ്ടായത്. പലവട്ടം പരാജയത്തെ മുന്നിൽ കണ്ടിടത്ത് നിന്നും കരുത്തോടെ കാർലോസ് തിരിച്ചുവന്നു. ഫ്രഞ്ച് ഓപൺ ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാടി അൽകാരസ് വിജയിക്കുകയും ചെയ്തു. തുടർച്ചയായ രണ്ടാം തവണയാണ് അൽകാരസ് ഫ്രഞ്ച് ഓപൺ നിലനിർത്തുന്നത്. സ്കോർ 6-4, 7-6 (7-4), 4-6, 6-7 (4-7), 6-7 (2-10).

മത്സരത്തിന്റെ ആദ്യ സെറ്റ് മുതൽ ഇരുതാരങ്ങളുടെയും കടുത്ത പോരാട്ടമാണ് പുറത്തെടുത്തത്. 65 മിനിറ്റ് നീണ്ട പോരാട്ടത്തിൽ ആദ്യ സെറ്റ് 6-4 എന്ന സ്കോറിൽ സിന്നർ പിടിച്ചെടുത്തു. രണ്ടാം സെറ്റിലും പോരാട്ടം കടുത്തു. ഇരുതാരങ്ങളും 6-6 എന്ന് തുല്യനിലയിൽ പോയിന്റ് നേടിയതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടു. ഇവിടെ 7-4ന് വിജയിച്ച് സിന്നർ രണ്ടാം സെറ്റും സ്വന്തമാക്കി.

മൂന്നാം സെറ്റില‍ാണ് അൽകാരസ് തിരിച്ചുവന്നത്. വീണ്ടും കടുത്ത പോരാട്ടം നടന്നപ്പോൾ 6-4ന് അൽകാരസ് സെറ്റ് പിടിച്ചെടുത്തു. നിർണായകമായ നാലാം സെറ്റിൽ ഒരു ഘട്ടത്തിൽ യാനിക് സിന്നർ വിജയത്തിന് അരികിലെത്തിയതാണ്. എട്ട് ​ഗെയിം കഴിയുമ്പോൾ സെറ്റ് പോയിന്റ് 5-3 എന്നായി. ഒമ്പതാം ​ഗെയിമിൽ 40-0 എന്ന നിലയിലെ സ്കോർലൈൻ എത്തിയതോടെ സിന്നർ ഫ്രഞ്ച് ഓപൺ വിജയത്തിന് അരികിലെത്തി. ഒരു പോയിന്റ് കൂടി നേടിയാൽ സെറ്റ് വിജയിച്ച് സിന്നറിന് കിരീടം നേടാമായിരുന്നു. എന്നാൽ അവിടെ നിന്നും അൽകാരസ് തിരിച്ചുവന്നു. വീണ്ടും ഇരുതാരങ്ങളും 6-6ന് സെറ്റ് തുല്യമാക്കി. ഇതോടെ സൂപ്പർടൈബ്രേക്കറിലേക്ക് പോരാട്ടം നീണ്ടു. 7-3ന് അൽകാരസ് സെറ്റ് വിജയിക്കുകയും ചെയ്തു.

അവസാന സെറ്റിലും ഇരുതാരങ്ങളും ശക്തമായ പോരാട്ടം കാഴ്ചവെച്ചു. എങ്കിലും നേരിയ മുൻതൂക്കം അൽകാരസിന് ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടത്തിൽ ഇത്തവണയും ഇരുതാരങ്ങളും 6-6 എന്ന് സ്കോർനില തുല്യമാക്കി. പിന്നാലെ ടൈബ്രേക്കറിൽ 10-2ന് അൽകാരസ് വിജയിച്ചു. ഒപ്പം ഫ്രഞ്ച് ഓപൺ കിരീടവും സ്വന്തമാക്കി.

Content Highlights: Commentator's Virat Kohli Reference For Carlos Alcaraz In Old Video Goes Viral

dot image
To advertise here,contact us
dot image