
ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എ പൊരുതുന്നു. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ആദ്യ സെഷൻ പിന്നിടുമ്പോൾ ഇന്ത്യ എ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 268 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എയുടെ ലീഡ് 289 റൺസിലെത്തി. 28 റൺസെടുത്ത ധ്രവ് ജുറേലിന്റെയും 42 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയുടെയും 34 റൺസെടുത്ത ഷാർദുൽ താക്കൂറിന്റെയും വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്. ഏഴ് റൺസുമായി തനൂഷ് കോട്യാനാണ് ക്രീസിൽ.
നാലാം ദിവസം രാവിലെ നാല് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെന്ന നിലയിലാണ് ഇന്ത്യ എ ബാറ്റിങ് പുനരാരംഭിച്ചത്. അർധ സെഞ്ച്വറികൾ നേടിയ കെ എൽ രാഹുൽ, ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ എന്നിവരുടെ ഇന്നിങ്സാണ് ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിങ്സിൽ കരുത്തായത്. രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ എയ്ക്ക് നാല് റൺസെടുത്ത യശസ്വി ജയ്സ്വാളിനെ വേഗത്തിൽ നഷ്ടമായി. എങ്കിലും രാഹുലും ഈശ്വരനും ഫോമിലായതോടെ സ്കോറിങ് മുന്നോട്ട് നീങ്ങി. 51 റൺസെടുത്താണ് രാഹുൽ പുറത്തായത്. അഭിമന്യൂ ഈശ്വരനൊപ്പം രണ്ടാം വിക്കറ്റിൽ 88 റൺസാണ് രാഹുൽ കൂട്ടിച്ചേർത്തത്. പിന്നാലെ കരുൺ നായർ 15 റൺസുമായി പുറത്തായി. 80 റൺസെടുത്ത അഭിമന്യു ഈശ്വരന്റെ വിക്കറ്റ് ഇന്ത്യ എയ്ക്ക് നാലാമതായി നഷ്ടപ്പെട്ടു.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് ലയൺസ് 327 റൺസിന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഖലീൽ അഹമ്മദാണ് ഇംഗ്ലണ്ട് ലയൺസിനെ വീഴ്ത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഇന്ത്യ എ യുടെ ആദ്യ ഇന്നിങ്സ് സ്കോർ 348 റൺസായിരുന്നു.
Content Highlights: India A fighting for a good total in second innings against England Lions