'ജയിക്കാന്‍വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': പ്രഖ്യാപിച്ച് സാവി ഹെര്‍ണാണ്ടസ്

നെതര്‍ലന്‍ഡ്‌സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ ശേഷമാണ് സാവിയുടെ പ്രഖ്യാപനം

'ജയിക്കാന്‍വേണ്ടി തന്നെയാണ് വന്നിരിക്കുന്നത്': പ്രഖ്യാപിച്ച് സാവി ഹെര്‍ണാണ്ടസ്
dot image

ഓറഞ്ച് പടയ്ക്ക് പേരുകേട്ട ആക്രമണ ഫുട്‌ബോള്‍ ശൈലി തിരികെ കൊണ്ടുവരുമെന്നും മോശം ഫലങ്ങളില്‍ നിന്ന് ടീമിനെ കരകയറ്റുമെന്നും നെതര്‍ലന്‍ഡ്‌സിന്റെ പുതിയ പരിശീലകനായി ചുമതലയേറ്റ സാവി ഹെര്‍ണാണ്ടസ്. 'നല്ല ഫുട്‌ബോള്‍ കളിക്കുകയും മത്സരം കൈപ്പിടിയിലൊതുക്കിആക്രമിച്ച് കളിക്കുകയും ചെയ്താല്‍, വിജയത്തിലേക്കും മികച്ച ഫലങ്ങളിലേക്കും എത്താന്‍ സാധിക്കും' -സ്ഥാനമേറ്റ ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ 46-കാരനായ മുന്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമതെത്തിയെങ്കിലും വ്യക്തമായ ആധിപത്യം പുലര്‍ത്താന്‍ സാധിക്കാതെ പോയ അവര്‍, റൗണ്ട് ഓഫ് 32-ല്‍ മൊറോക്കോയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റ് പുറത്താകുകയായിരുന്നു. 'ചെറുപ്പത്തില്‍ നെതര്‍ലന്‍ഡ്‌സ് ടീമിന്റെ കളി കാണുമ്പോള്‍ മനോഹരമായ ഒരു ഫുട്‌ബോള്‍ ശൈലിയായിരുന്നു അത്. ആരാധകര്‍ക്ക് അഭിമാനം നല്‍കുന്ന രീതിയില്‍ അത്തരം മികച്ച ഫുട്‌ബോള്‍ വീണ്ടും കളിക്കുക എന്നതാണ് എന്റെ ലക്ഷ്യം' -സാവി പറഞ്ഞു.

ആകര്‍ഷകമായ ഫുട്‌ബോളാണോ അതോ വിജയകരമായ ഫലങ്ങളാണോ കൂടുതല്‍ പ്രധാനം എന്ന ചോദ്യത്തിന്, 'രണ്ടും ഒരുപോലെ പ്രധാനം' എന്നായിരുന്നു സാവിയുടെ മറുപടി. 'ഞങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് മത്സരിക്കാനും ആസ്വദിക്കാനും ജയിക്കാനും വേണ്ടിയാണ്. ഞാന്‍ വീണ്ടും ഉറപ്പിച്ചു പറയുന്നു, ജയിക്കാന്‍ തന്നെയാണ് ഞങ്ങള്‍ വന്നിരിക്കുന്നത്' -സാവി വ്യക്തമാക്കി. റൊണാള്‍ഡ് കൂമാന് പകരമായി നാല് വര്‍ഷത്തെ കരാറിലാണ് സാവി ഡച്ച് ടീമിന്റെ പരിശീലകനാകുന്നത്. കഴിഞ്ഞ 48 വര്‍ഷത്തിനിടെ നെതര്‍ലന്‍ഡ്‌സ് ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വിദേശ പരിശീലകനാണ് സാവി. 2010 ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പാനിഷ് ടീമിലെ സൂപ്പര്‍താരമായിരുന്ന സാവി, 2024-ല്‍ ബാഴ്‌സലോണ വിട്ടതിന് ശേഷം മറ്റ് ടീമുകളുടെ പരിശീലകസ്ഥാനം ഏറ്റെടുത്തിരുന്നില്ല.

ഖത്തറി ക്ലബ്ബായ അല്‍-സദ്ദിലൂടെയാണ് സാവി തന്റെ പരിശീലക കരിയര്‍ ആരംഭിച്ചത്. പിന്നീട് ബാഴ്‌സലോണയ്‌ക്കൊപ്പം 2023-ലെ ലാ ലിഗ കിരീടം നേടിയെങ്കിലും തൊട്ടടുത്ത സീസണിന്റെ അവസാനത്തോടെ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കുകയും ഹാന്‍സി ഫ്‌ളിക്ക് പരിശീലകനായി എത്തുകയുമായിരുന്നു. 2010 ലോകകപ്പ് ഫൈനലില്‍ സാവിക്കെതിരെ കളിച്ച ഡച്ച് ഫുട്‌ബോള്‍ ഡയറക്ടര്‍ നൈജല്‍ ഡി യോങ്, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള, മുന്‍ ലിവര്‍പൂള്‍ മാനേജര്‍ ആര്‍നെ സ്ലോട്ട് എന്നിവരെ സമീപിച്ച ശേഷമാണ് സാവിയിലേക്ക് എത്തിയതെന്ന് വെളിപ്പെടുത്തി. 'ഗ്വാര്‍ഡിയോളയ്ക്കും സ്ലോട്ടിനും ശേഷം എത്തിയത് മോശം കാര്യമാണോ, അല്ലല്ലോ?' -സാവി പ്രതികരിച്ചു. 'ഞാന്‍ മൂന്നാമതോ പത്താമതോ ആയാണ് എത്തിയത് എന്നത് എന്നെ അലട്ടുന്നില്ല' -അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ 24-ന് യുവേഫ നേഷന്‍സ് ലീഗില്‍ ജര്‍മനിക്കെതിരെ നടക്കുന്ന ഹോം മത്സരത്തിലാണ് സാവി പരിശീലകനായി അരങ്ങേറുന്നത്. എതിരെ നില്‍ക്കുന്നതും പരിശീലകനായി പുതിയ തുടക്കം കുറിക്കുന്ന മറ്റൊരു ഫുട്‌ബോള്‍ ഇതിഹാസമായ മുന്‍ ലിവര്‍പൂള്‍ മാനേജര്‍ യോര്‍ഗന്‍ ക്ലോപ്പാണ്. 'യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ജര്‍മനിയെയും സമീപകാലത്തെ ഏറ്റവും മികച്ച പരിശീലകരിലൊരാളായ യൂര്‍ഗന്‍ ക്ലോപ്പിനെയും നേരിടാന്‍ കഴിയുന്നതില്‍ എനിക്ക് വലിയ ആവേശവും പ്രചോദനവുമുണ്ട്' -സാവി കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 'തൊട്ടടുത്തെത്തി കിരീടം കൈവിടുന്നവര്‍' എന്ന പേര് മാറ്റാനുള്ള ശ്രമത്തിലാണ് നെതര്‍ലന്‍ഡ്‌സ്. ലോകകപ്പ് നേടിയിട്ടില്ലാത്ത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ (മൂന്ന് തവണ) ഫൈനലില്‍ തോറ്റ ചരിത്രമാണ് അവര്‍ക്കുള്ളത്. 1988-ലെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രമാണ് ഓറഞ്ച് പടയ്ക്ക് ഇതുവരെ നേടാനായ വലിയ നേട്ടം. അതിനുശേഷം നാല് യൂറോ സെമിഫൈനലുകളില്‍ അവര്‍ തോറ്റു. കളിക്കാരനെന്ന നിലയില്‍ ബാഴ്‌സലോണയ്ക്കായി നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിയ സാവി, ക്ലബ്ബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളില്‍ ലയണല്‍ മെസ്സിക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ്. 'അവന്‍ ഫുട്‌ബോള്‍ കളിക്കാത്ത സമയത്ത് ഫുട്‌ബോള്‍ കാണുകയാണ് ചെയ്യുക. അവന്‍ ഭാവിയില്‍ ഉറപ്പായും ഒരു വലിയ പരിശീലകനാകും' ബാഴ്‌സ മിഡ്ഫീല്‍ഡിന്റെ അമരക്കാരനായി തിളങ്ങിയ സാവിയെ കുറിച്ച് 2011-ല്‍ ഗ്വാര്‍ഡിയോള പറഞ്ഞ വാക്കുകളാണിത്. സ്‌പെയിനില്‍ 'മാക്വിന' (യന്ത്രം) എന്ന് വിളിപ്പേരുണ്ടായിരുന്ന സാവി, ഒരു പതിറ്റാണ്ടോളം ലോക ഫുട്‌ബോളിനെ ഭരിച്ച കളിശൈലിയുടെ ആണിക്കല്ലായിരുന്നു. മെസ്സി ഇല്ലായിരുന്നില്ലെങ്കില്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സ്വന്തമാക്കുന്ന താരം സാവിയായിരുന്നുവെന്ന് അക്കാലത്ത് തന്നെ ഫുട്‌ബോള്‍ വിദഗ്ധര്‍ പറഞ്ഞിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആന്ദ്രെസ് ഇനിയെസ്റ്റ എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്ത് സാവി എത്തിയിരുന്നു. ഡച്ച് പരിശീലകനെന്ന നിലയില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തങ്ങളുടെ ടീമിനെ ഓര്‍ത്ത് വീണ്ടും അഭിമാനം തോന്നുന്ന അവസ്ഥയുണ്ടാക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് സാവി പറഞ്ഞു. 'തീക്ഷ്ണമായ ആവേശത്തോടെയും ലക്ഷ്യബോധത്തോടെയും തീവ്രമായ ആഗ്രഹത്തോടെയും ഞങ്ങള്‍ പ്രവര്‍ത്തിക്കും. നെതര്‍ലന്‍ഡ്‌സിലെ 1.8 കോടി ജനങ്ങള്‍ക്കും നമ്മുടെ ടീമിനെ ഓര്‍ത്ത് അഭിമാനം തോന്നുന്ന രീതിയിലേക്ക് കാര്യങ്ങളെ എത്തിക്കും' -സാവി പറഞ്ഞു.

content highlights: "We Have Come Here to Win": Xavi Hernández Declares Bold Ambition

dot image
To advertise here,contact us
dot image