

ഇംഗ്ലണ്ട് പര്യടനത്തില്‍ പാകിസ്താന്റെ പ്രകടനം പരിശോധിക്കുമ്പോള്‍ മുഴുവന്‍ കോമഡിയാണ്. നാണക്കേടിന്റെ റെക്കോർഡുകളാണ് ഈ സീരീസിലുടനീളം പാകിസ്താനുള്ളത്.
എന്നാൽ നാണക്കേടിന്റെ പടുകുഴിയിലും പാകിസ്താന് ആശ്വസിക്കാനുള്ള ഒറ്റ കാരണം പറയാം. അതൊരു കണ്ടെത്തലാണ്. ക്വാളിറ്റി പേസര്‍മാര്‍ക്ക് പഞ്ഞമില്ലാത്ത, പാകിസ്താന്റെ പുതിയ സ്വിങ് ബൗളിങ് മെഷീന്‍… പേര് റാസാവുള്ള മാഷ്വാനി. റാസാവുള്ളയെ കണ്ടെത്തിയത് പോലും സിനിമാക്കഥയെ വെല്ലുന്ന ഒന്നാണ്.
ശുദ്ധികലശത്തിന്റെ ഭാഗമായി രണ്ടാം ടെസ്റ്റിന് ശേഷം ഏഴ് താരങ്ങളെയും കോച്ചിനെയും പുറത്താക്കി അസാധാരണ നടപടിയാണ് പിസിബി കൈകൊണ്ടത്. പകരം തിരഞ്ഞെടുത്ത ഏഴ് താരങ്ങളില്‍ അഞ്ചുപേരും പുതുമുഖങ്ങള്‍.
അതിലൊരാളായിരുന്നു റാസാവുള്ള. 21-കാരനായ യുവ പേസറെ ടീമിലെടുത്ത കാര്യം പറയാന്‍ പിസിബിയില്‍ നിന്ന് വിളിച്ചപ്പോള്‍ റാസായുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് പരിശീലകന്‍ റാസായെ തേടിയിറങ്ങി. ഖൈബര്‍ പഖ്തൂണ്‍ മേഖലയിലേക്ക് ബൈക്കിലാണ് കോച്ച് പോയത്
ഇംഗ്ലണ്ടിലേക്ക് പോകണമെന്നറിയിച്ചപ്പോള്‍ റാസയ്ക്ക് പാസ്‌പോര്‍ട്ട് ഇല്ല. എമര്‍ജന്‍സി പാസ്‌പോര്‍ട്ടിന് പോലും സമയമില്ലെന്നിരിക്കെ പിസിബിയും സര്‍ക്കാരും പെട്ടെന്നിടപെട്ട് പാസ്‌പോര്‍ട്ടും വിസാനടപടികളും വേഗത്തിലാക്കി. ഖൈബര്‍ പഖ്തൂണില്‍ നിന്ന് ലാഹോറിലേക്കെത്തിച്ച താരം പിന്നീട് ഇംഗ്ലണ്ടിലേക്കും പറന്നു.
ടീമിനൊപ്പം പ്രോപ്പറായ പരിശീലനം പോലും ലഭിച്ചിരുന്നില്ല റാസാവുള്ളയ്ക്ക്. നേരെ മൂന്നാം ടെസ്റ്റിനിറങ്ങി. എജ്ബാസ്റ്റണില്‍ തന്റെ നാലാം പന്തില്‍ തന്നെ ആധുനിക ക്രിക്കറ്റിലെ മഹാനായ താരങ്ങളില്‍ ഒരാളായ ജോ റൂട്ടിന്റെ വിക്കറ്റെടുത്ത് റാസാവുള്ള ലോകത്തെ അമ്പരപ്പിച്ചു.
വേഗതകൊണ്ടും സ്വിങ് കൊണ്ടും റൂട്ടിനെ വിറപ്പിച്ചാണ് റാസാവുള്ള എല്‍ബിയുവില്‍ കുരുക്കിയത്.
സെക്കന്‍ഡ് സ്‌പെല്ലില്‍ ഇംഗ്ലീഷ് ഓപ്പണര്‍ എമിലിയോ ഗെയുടെ കുറ്റിതെറിപ്പിച്ചു. ജാമീ സ്മിത്ത്, ഒലി റോബിന്‍സണ്‍ എന്നിവരെയും പുറത്താക്കിയ റാവാസുള്ള നാല് വിക്കറ്റാണ് തന്റെ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്. ഒരു തയ്യാറെടുപ്പുമില്ലാതെ, പാസ്‌പോര്‍ട്ടുപോലുമില്ലാതിരുന്ന താരം ഇംഗ്ലണ്ടിലേക്ക് ക്ഷണവേഗത്തിലെത്തി, പ്രോപ്പര്‍ പരിശീലനം പോലും കിട്ടാതെ വീഴ്ത്തിയത് നാല് നിര്‍ണായക വിക്കറ്റുകളാണ്.
ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 23 ഓവറില്‍ 148 റണ്‍സ് വഴങ്ങിയാണ് റാസാവുള്ള നാല് വിക്കറ്റ് നേടിയത്. ഇക്കോണമി അല്‍പം കൂടുതലായിരുന്നു. 6.43.
പക്ഷെ പാകിസ്താന് പ്രതീക്ഷിക്കാന്‍ ഏറെയുണ്ട് ഈ യുവതാരത്തില്‍ നിന്ന്. ഇമ്രാന്‍ ഖാന്‍, വസീം അക്രം, വഖാര്‍ യൂനിസ് എന്നിവരില്‍ തുടങ്ങി, അടുത്ത കാലത്തായി ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരിലൂടെയും ദശാബ്ദങ്ങളായി അതിശയകരമായ ഫാസ്റ്റ് ബൗളര്‍മാരുടെ നിരയെയാണ് പാകിസ്ഥാന്‍ ലോക ക്രിക്കറ്റിന് സംഭാവന ചെയ്തിട്ടുള്ളത്. ആ ലിസ്റ്റിലേക്ക് പാകിസ്താന്‍ അവസാനമായി ചേര്‍ക്കുന്ന പേരുകാരനാണ് റാസാവുള്ള.
ബൗളിങ്ങിന് പുറമെ ബാറ്റിങ്ങിലും റാസാവുള്ള തിളങ്ങി. ആദ്യ ഇന്നിങ്സിൽ 11 റൺസാണെങ്കിൽ രണ്ടാം ഇന്നിങ്സിൽ നേടിയത് 81 റൺസ്. പാകിസ്താനെ രണ്ടാം ഇന്നിങ്സിൽ 449 എന്ന ടോട്ടലിലേക്ക് ഉയർത്താനും 129 റൺസിന്റെ ലീഡ് സമ്മാനിക്കാനും താരത്തിനായി.
content highlights: young cricketer dramatictest debut without phone and passport