ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺ ഔട്ട്; പന്തിനെ വിടാതെ നിർഭാഗ്യം

ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിനു നിരാശയോടെ മടക്കം

ഫോറടിച്ച് തുടങ്ങി, അപ്രതീക്ഷിത റൺ ഔട്ട്; പന്തിനെ വിടാതെ നിർഭാഗ്യം
dot image

ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ മത്സരത്തിൽ ഓപ്പണറായിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ റിഷഭ് പന്തിനു നിരാശയോടെ മടക്കം. ഒൻപതു പന്തുകൾ നേരിട്ട പന്ത് ഏഴു റൺസ് മാത്രമെടുത്താണു പുറത്തായത്.

ആദ്യ ഓവറിൽ ഒരു ഫോറടിച്ച് തുടങ്ങിയ പന്ത് ദൗർഭാഗ്യകരമായ രീതിയിലാണ് റൺഔട്ടായത്. ഡൽഹിയുടെ ഇന്ത്യൻ പേസർ മുകേഷ് കുമാർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ലക്നൗ ക്യാപ്റ്റൻ നാടകീയമായി പുറത്തായത്.

മുകേഷിന്റെ പന്ത് നോൺസ്ട്രൈക്കറുടെ നേരെയാണ് മിച്ചൽ മാർഷ് അടിച്ചത്. മുകേഷിന്റെ കയ്യിൽ തട്ടിയ ശേഷം ബോൾ വിക്കറ്റിലേക്കു പതിക്കുകയായിരുന്നു. ഈ സമയത്ത് ക്രീസ് വിട്ട് ഇറങ്ങിയ റിഷഭ് പന്ത് നോൺസ്ട്രൈക്കേഴ്സ് എന്‍ഡിൽനിന്ന് റൺഔട്ട് ആകുകയായിരുന്നു. എന്താണു സംഭവിച്ചതെന്നു മനസ്സിലാകാതെ നിന്ന പന്ത്, പിന്നീട് നിരാശയോടെ മടങ്ങി. ഡഗ് ഔട്ടിലേക്കു പോകുമ്പോൾ രോഷം പ്രകടിപ്പിക്കുന്ന പന്തിനെ കാണാമായിരുന്നു.

മത്സരത്തിൽ അപ്രതീക്ഷിതമായാണ് റിഷഭ് പന്ത് ഓപ്പണറുടെ റോളിലേക്കെത്തിയത്. ട്വന്റി20 ദേശീയ ടീമിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്ന താരത്തിന് ഐപിഎൽ‍ സീസണിലെ പ്രകടനം നിർണായകമാണ്.

ഡൽഹിക്കെതിരെ തിളങ്ങാൻ സാധിക്കാതെ പന്ത് പുറത്തായതിനു പിന്നാലെ ലക്നൗ ടോപ് ഓർഡർ തകർന്നുവീണു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 18.4 ഓവറില്‍ 141 റൺസെടുത്തു പുറത്തായി. ഇമ്പാക്ട് പ്ലയെർ ആയി എത്തിയ സമീർ റിസ്‌വിയുടെ മികവിൽ ഡൽഹി ഏഴ് പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടക്കുകയും ചെയ്തു.

Content highlights: rishabh pant run out as opener lsg-vs dc ipl 2026

dot image
To advertise here,contact us
dot image