

ടി20 ലോകകപ്പ് സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്കയായി വീണ്ടും പരിക്ക്. പരിക്കിന്റെ പട്ടികയിലേക്ക് എത്തിയ പുതിയ താരം മുഹമ്മദ് സിറാജാണ്.
പരിശീലനത്തിനിടെയാണ് മുഹമ്മദ് സിറാജിനു അപ്രതീക്ഷിതമായി പരിക്കേറ്റത്. പരിശീലന സമയത്ത് ഹര്‍ദിക് പാണ്ഡ്യ അടിച്ച ഒരു ഷോട്ടാണ് സിറാജിനു വിനയായി മാറിയത്. ഹര്‍ദിക് അടിച്ച ഷോട്ട് നേരെ പോയി കൊണ്ടത് മുഹമ്മദ് സിറാജിന്റെ ഇടതു കാലില്‍. കാല്‍മുട്ടിനു സാരമായി തന്നെ പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വേദന കൊണ്ടു പുളഞ്ഞ താരം വൈകാതെ നെറ്റ്‌സില്‍ നിന്നു പരിശീലനം മതിയാക്കി ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മുടന്തി കൊണ്ടാണ് താരം ഗ്രൗണ്ട് വിട്ടത്. സിറാജിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ ബിസിസിഐ നിലവില്‍ വ്യക്തത വരുത്തിയിട്ടില്ല.
ലോകകപ്പ് പോരാട്ടത്തിനു തൊട്ടുമുന്‍പ് ടീമിലുണ്ടായിരുന്ന ഹര്‍ഷിത് റാണ പരിക്കേറ്റ് പുറത്തായിരുന്നു. ഇതോടെയാണ് അവസാന ഘട്ടത്തില്‍ മുഹമ്മദ് സിറാജ് പകരക്കാരനായി അപ്രതീക്ഷിതമായി ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ യുഎസ്എക്കെതിരെ സിറാജ് ബുംറയ്ക്കു പകരം കളിക്കാനിറങ്ങുകയും 3 വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തിരുന്നു.
ലോകകപ്പ് തുടങ്ങിയ ശേഷം അഭിഷേക് ശര്‍മ, ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് പരിക്കിനെ തുടര്‍ന്നു ഓരോ മത്സരങ്ങള്‍ നഷ്ടമായിരുന്നു. അതിനിടെ വാഷിങ്ടന്‍ സുന്ദറിനും പരിക്കു പറ്റിയിരുന്നു. പിന്നാലെയാണ് ആശങ്ക കൂട്ടി സിറാജിന്റെ പുതിയ പരിക്ക്.
Content highlights: Big blow for Team India! Mohammed Siraj doubtful for T20 World Cup Super 8