സ്‌ട്രൈക്ക് നല്‍കിയില്ല, റിങ്കുവിന് നേരെ മുഖം കടുപ്പിച്ച് ഹാര്‍ദിക്; അവസാന ഓവറില്‍ നാടകീയരംഗങ്ങള്‍

തൊട്ടടുത്ത പന്തില്‍ റിങ്കു സിക്‌സറടിച്ചെങ്കിലും ഹാര്‍ദിക് സന്തോഷം പ്രകടിപ്പിക്കാതിരുന്നതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്

സ്‌ട്രൈക്ക് നല്‍കിയില്ല, റിങ്കുവിന് നേരെ മുഖം കടുപ്പിച്ച് ഹാര്‍ദിക്; അവസാന ഓവറില്‍ നാടകീയരംഗങ്ങള്‍
dot image

നെതര്‍ലന്‍ഡ്‌സിനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ അവസാന ഓവറുകളില്‍ നാടകീയരംഗങ്ങള്‍. റിങ്കു സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും തമ്മിലുണ്ടായ ആശയക്കുഴപ്പമാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന്റെ അവസാന ഓവറില്‍ റിങ്കു സിംഗ് സ്‌ട്രൈക്ക് നല്‍കാതിരുന്നത് ഹാര്‍ദിക്കിനെ ചൊടിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത പന്തില്‍ റിങ്കു സിക്‌സറടിച്ചെങ്കിലും ഹാര്‍ദിക് സന്തോഷം പ്രകടിപ്പിക്കാതിരുന്നതും ആരാധകര്‍ ചര്‍ച്ചയാക്കുന്നുണ്ട്.

അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ബാറ്റിംഗിന്റെ വേഗം കുറഞ്ഞപ്പോള്‍ മധ്യ ഓവറുകളില്‍ ശിവം ദുബെ നടത്തിയ ആക്രമണമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. അവസാന ഓവറുകളില്‍ റിങ്കു സിങ്ങും ഹാർദിക് പാണ്ഡ്യയും കൂറ്റനടികളുമായി കളംനിറഞ്ഞതും ഇന്ത്യയ്ക്ക് തുണയായി. എന്നാൽ അവസാന ഓവറിലെ നാടകീയരം​ഗങ്ങളാണ് ഇപ്പോൾ ആശങ്കയാവുന്നത്.

മത്സരത്തിന്റെ ഇരുപതാം ഓവറില്‍ നടന്നതിങ്ങനെ,

19.3: റിങ്കു സിങ് ഹാർദിക് പാണ്ഡ്യയ്ക്ക് സിം​ഗിൾ നിഷേധിച്ചു. സ്ട്രൈക്ക് കൈമാറാത്തതില്‍ ഹാര്‍ദിക്കിന് നീരസം

19.4: റിങ്കു സിക്സറടിച്ചു, ക്യാമറ കണ്ണുകൾ ഹാർദിക്കിന്റെ മുഖത്തേക്ക്, റിങ്കു സിക്സറടിച്ചെങ്കിലും ഹാർദിക്കിന്റെ മുഖത്ത് സന്തോഷമില്ല

19.5: സിം​ഗിളെടുത്ത് ഹാർദിക് സ്ട്രൈക്കിൽ

19.6: ഹാർദിക് വലിയ ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്തായി.

മത്സരത്തില്‍ ഹാര്‍ദിക്കിന് സിംഗിള്‍ നിഷേധിച്ചത് തെറ്റാണെങ്കിലും ഹാര്‍ദിക്കിന്റെ പ്രതികരണം റിങ്കുവിന് സമ്മര്‍ദ്ദം സൃഷ്ടിച്ചെന്നാണ് ആരാധകർ പറയുന്നത്. താരങ്ങൾക്കിടയിലെ ഈ ഏകോപനക്കുറവ് ഒരു ടീമെന്ന നിലയില്‍ ഇന്ത്യയെ ബാധിക്കുമെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. ഒപ്പമുള്ള ബാറ്ററുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും ആരാധകര്‍ പറയുന്നു. സൂപ്പർ എട്ട് മുതൽ ഇനി മുന്നോട്ടുള്ള നിർണായക മത്സരങ്ങൾ അടുത്തിരിക്കുന്ന സാ​ഹചര്യത്തിൽ‌ ടീമിനുള്ളിലെ ഒത്തൊരുമ പ്രധാനമാണെന്നും ആരാധകർ പറയുന്നു.

Content Highlights: T20 World Cup 2026, IND vs NED: Dramatic moments between Hardik Pandya and Rinku Singh

dot image
To advertise here,contact us
dot image