

2026 ടി20 ലോകകപ്പില്‍ പാകിസ്താന് തുടർച്ചയായ രണ്ടാം വിജയം. യുഎസ്എയ്ക്കെതിരായ മത്സരത്തിൽ 32 റൺസ് വിജയമാണ് പാക് പട സ്വന്തമാക്കിയത്. പാകിസ്താൻ ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ യുഎസ്എയുടെ മറുപടി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു. ഇതോടെ 2024ലെ ലോകകപ്പില്‍ അട്ടിമറി നടത്തിയ യുഎസ്എയോട് കണക്കുതീർക്കാനും പാകിസ്താന് സാധിച്ചു.
സ്പിന്നർമാരുടെ മികവിലാണ് പാക് ജയം. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉസ്മാന് താരിഖാണ് യുഎസ്എയെ തകർത്തത്. താരം 4 ഓവറില്‍ 27 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ഷദബ് ഖാന് 2 വിക്കറ്റെടുത്തു. മുഹമ്മദ് നവാസ്, അബ്രാര്‍ അഹമദ്, ഷഹീന് അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് അടിച്ചെടുത്തത്. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് വീണ്ടും നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ഇന്ത്യയ്ക്കെതിരായ ലോകകപ്പ് മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.
പാകിസ്താന് വേണ്ടി ഷാഹിബ്സാദ ഫര്ഹാന് അര്‍ധ സെഞ്ച്വറി നേടി. 41 പന്തില്‍ 73 റൺസ് നേടിയ ഫര്‍ഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. ബാബര്‍ അസം (32 പന്തില്‍ 46), ഷദാബ് ഖാന് (12 പന്തില്‍ 30) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. സെയിം അയൂബാണ് (19) രണ്ടക്കം കണ്ട മറ്റൊരു താരം.
മറുപടി ബാറ്റിങ്ങിൽ ശുഭം രഞ്ജനെ യുഎസ്എയ്ക്ക് വേണ്ടി അര്‍ധ സെഞ്ച്വറിയുമായി പൊരുതി. 30 പന്തില്‍ 3 വീതം സിക്സും ഫോറും സഹിതം താരം 51 റണ്‍സ് അടിച്ചെടുത്ത ശുഭമാണ് യുഎസ്എയുടെ ടോപ് സ്കോറർ. ഇന്ത്യക്കെതിരേയും മികച്ച രീതിയില്‍ ബാറ്റ് വീശിയ താരം പാകിസ്ഥാനെതിരേയും മികവ് ആവര്‍ത്തിച്ചു. ഷയാന്‍ ജഹാംഗീര്‍ 34 പന്തില്‍ 49 റണ്‍സെടുത്തു. താരം 5 ഫോറും 2 സിക്സും തൂക്കി. മിലിന്ദ് കുമാര്‍ 2 ഫോറും ഒരു സിക്സും സഹിതം 29 റണ്‍സ് കണ്ടെത്തി.
Content Highlights: T20 World Cup 2026, PAK vs USA: Sahibzada Farhan, Usman Tariq Shine As Pakistan Beat USA By 32 Runs