

കൊല്‍ക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ മുഴുവന്‍ സീറ്റുകളിലും മത്സരിക്കാന്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ 294 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനമായതായി സംസ്ഥാന നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഭവാനിപൂരിലും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്നും നേതാക്കള്‍ അറിയിച്ചു. ഡല്‍ഹിയില്‍ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു.
സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് പാര്‍ട്ടിയുടെ തീരുമാനമെന്ന് പശ്ചിമബംഗാളിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിര്‍ അറിയിച്ചു. 'ഭവാനിപ്പൂരില്‍ നിന്ന് മത്സരിക്കുക ഞങ്ങളുടെ വലിയ നേതാക്കളില്‍ ഒരാളായിരിക്കും. 294 മണ്ഡലങ്ങളിലും ഞങ്ങള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ഒരു സീറ്റ് പോലും ഒഴിച്ചിടില്ല': ഗുലാം അഹമ്മദ് മിര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരും പശ്ചിമബംഗാളില്‍ നിന്നുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. അധീര്‍ രഞ്ജന്‍ ചൗധരി, അംബിക സോണി, മധുസൂദന്‍ മിസ്ത്രി, സല്‍മാന്‍ ഖുര്‍ഷിദ്, ടിഎസ് സിംഗ്ഡിയോ, പിഎല്‍ പുനിയ, അമീ യാജ്‌നിക് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഏറെക്കാലമായി പശ്ചിമബംഗാളില്‍ ദുര്‍ബലമായിരിക്കുന്ന കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് എല്ലാ സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത്. താഴെത്തട്ടിലുളള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിക്കാനുളള ഊര്‍ജ്ജം ഇതുവഴി ലഭിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ശക്തമായ പോരാട്ടമായിരിക്കും ബംഗാളില്‍ നടക്കുക. ഏപ്രില്‍ 23-നും 29-നുമായി രണ്ട് ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍.
Content Highlights: Congress to contest all seats in West Bengal; will field candidate against Mamata Banerjee