

വിജയ് ഹസാരെ ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനവുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ആന്ധ്രയ്ക്കെതിരായ ആദ്യ പോരാട്ടത്തിൽ കോഹ്‌ലി ഡൽഹിക്ക് വേണ്ടി സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.
ആന്ധ്രക്കെതിരെ കോഹ്‌ലി 101 പന്തിൽ 131 റൺസാണ് അടിച്ചെടുത്തത്. ഗുജറാത്തിനെതിരായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത കോഹ്ലി അതിവേഗ അർധ സെഞ്ച്വറി സ്വന്തമാക്കുകയായിരുന്നു.
29 പന്തിലാണ് കോഹ്‌ലി അര്‍ധ സെഞ്ച്വറിയിലെത്തിയത്. 13 ഫോറും ഒരു സിക്‌സും ഉൾപ്പെടെ 61 പന്തില്‍ 77 റണ്‍സെടുത്തു കോഹ്‌ലി പുറത്തായി. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ ആറാമത്തെ മത്സരത്തിലാണ് കോഹ്ലി 50+ സ്കോർ നേടുന്നത്. പ്രൈം വിരാട് കോഹ്‌ലി തിരിച്ചെത്തുന്നുവെന്നാണ് ആരാധകർ പറയുന്നത്.
ഈ പ്രകടനത്തോടെ മറ്റൊരു റെക്കോർഡ് കൂടി താരം സ്വന്തം പേരിലാക്കി. ലിറ്റ് എ ക്രിക്കറ്റിൽ ഏറ്റവുമുയർന്ന ബാറ്റിങ് ശരാശരിയെന്ന റെക്കോർഡാണ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്.
ഏറെക്കാലമായി ആസ്ട്രേലിയൻ ഇതിഹാസം മൈക്കൽ ബെവന്‍റെ പേരിലായിരുന്ന റെക്കോർഡാണ് കോഹ്‌ലി ബംഗളൂരുവിൽ തിരുത്തിയത്.
ബെവന് 57.86ഉം കോഹ്‌ലിക്ക് 57.87ഉം ആണ് ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലിസ്റ്റ് എയിലെ ശരാശരി. സാം ഹെയ്ൻ (ഇംഗ്ലണ്ട്) - 57.76 ,ചേതേശ്വർ പുജാര (ഇന്ത്യ) - 57.01 ,ഋതുരാജ് ഗെയ്ക്വാദ് (ഇന്ത്യ) - 56.68 , തുടങ്ങിയവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് താരങ്ങൾ.
Content Highlights: Virat Kohli new record ; Surpasses Australia Great Michael Bevan