

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിലും മലയാളി താരം സഞ്ജു സാംസണ് ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ആദ്യ മത്സരത്തിലെ അതേ ടീമിനെ നിലനിർത്തുകയാണ് ഇന്ത്യ ചെയ്തത്.
തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് സഞ്ജു പ്ലേയിങ് ഇലവനിൽനിന്നു തഴയപ്പെടുന്നത്.
ഓസ്ട്രേലിയയ്‍ക്കെതിരായ അവസാന മൂന്നു ട്വന്റി20യിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിലും സഞ്ജുവിന് പകരം ജിതേഷ് ശർമയായിരുന്നു ഇന്ത്യയുടെ വിക്കറ്റ് കീപ്പർ.
എന്നാൽ പകരമെത്തിയ ജിതേഷിന് തിളങ്ങാനായില്ലെങ്കിലും സഞ്ജുവിന് അവസരം കൊടുക്കാൻ പരിശീലകൻ ഗൗതം ഗംഭീറോ ക്യാപ്റ്റൻ സൂര്യകുമാർ യാദവോ തയ്യാറായില്ല.
അതേ സമയം സഞ്ജുവിനെക്കുറിച്ച് ജിതേഷ് ശർമ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. സഞ്ജു സാംസൺ എനിക്ക് ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നും ഇന്ത്യൻ ടീമിലിടം നേടാൻ ഞങ്ങൾക്കിടയിൽ ആരോഗ്യകരമായ മത്സരം മാത്രമാണുള്ളതെന്നുമായിരുന്നു ജിതേഷ് പറഞ്ഞത്.
എന്നാൽ സഞ്ജു ജ്യേഷ്ഠ സഹോദരനെപ്പോലെയാണെന്നുള്ള ജിതേഷിന്റെ പ്രസ്താവനയാണ് ആരാധകരിൽ ചിലർ ട്രോളാക്കി മാറ്റിയത്. കാരണം മറ്റൊന്നുമല്ല, സഞ്ജു, ജിതേഷിനേക്കാൾ ഇളയതാണെന്നതു തന്നെയാണ് കാരണം. വിവരങ്ങൾ പ്രകാരം ജിതേഷിന്റെ ജനന തീയതി 1993 ഒക്ടോബർ 22ഉം സഞ്ജുവിന്റേത് 1994 നവംബർ 11ഉം ആണ്. ജിതേഷിന് ഇപ്പോൾ 32 വയസ്സും സഞ്ജുവിന് 31 വയസ്സും.
Content Highlights: jitesh sharma and sanju samson troll; indian cricket