

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. കട്ടക്കില്‍ ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് അടിച്ചെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഫിഫ്റ്റിയാണ് ഇന്ത്യയെ കൂട്ടത്തകർച്ചയില്‍ നിന്ന് കരകയറ്റിയത്. 28 പന്തില്‍ നാല് സിക്‌സറും ആറ് ബൗണ്ടറിയുമായി 59 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുങ്കി എന്‍ഗിഡി മൂന്നും ലുഥോ സിപാംല രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.
മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കട്ടക്കിലെ ബാരാബതി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തകര്‍ച്ചയോടെയായിരുന്നു തുടക്കം.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ ശുഭ്മൻ ഗില്ലിനെ നാല് റൺസുമായി നഷ്ടമായി. നായകൻ സൂര്യകുമാർ യാദവും (12) പിന്നാലെ അഭിഷേകും (17) പുറത്തായതോടെ മൂന്നിന് 48 എന്ന നിലയിലായി ഇന്ത്യ. മധ്യനിരയില്‍ തിലക് വര്‍മയും (26) അക്‌സര്‍ പട്ടേലുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്.
Content Highlights: India vs South Africa 1st T20: Hardik Pandya blasts IND to 175/6 in 20 overs