

ലാഹോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 യിൽ പാകിസ്താന് ജയം. നാല് വിക്കറ്റിനാണ് പാക് സംഘം പ്രോട്ടീസിനെ വീഴ്ത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 140 റൺസ് വിജലക്ഷ്യം ഒരോവർ ബാക്കി നിൽക്കേ പാകിസ്താൻ മറികടക്കുകയായിരുന്നു. പാകിസ്താനായി വൻ തിരിച്ച് വരവ് നടത്തിയ മുൻ ക്യാപ്റ്റൻ ബാബർ അസമാണ് മൂന്നാം ടി20 യിലെ വിജയശിൽപി. ബാബർ 47 പന്തിൽ 68 റൺസെടുത്തു.
ലാഹോറിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടീസിനെ ഷഹീൻ അഫ്രീദിയും ഉസ്മാൻ താരിഖും ഫഹീം അഷ്‌റഫും ചേർന്ന് എറിഞ്ഞിട്ടു. 34 റൺസെടുത്ത റീസ ഹെൻട്രിക്‌സും 30 റൺസെടുത്ത കോർബിൻ ബോഷും 14 പന്തിൽ 29 റൺസെടുത്ത ഡൊണോവൻ ഫേരേറയും മാത്രമാണ് പ്രോട്ടീസിനായി തിളങ്ങിയത്.
ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ താരിഖും ഫഹീം അഷ്‌റഫും രണ്ട് വിക്കറ്റ് വീതം പോക്കറ്റിലാക്കി. മറുപടി ബാറ്റിങ്ങില്‍ ബാബറും ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും ചേര്‍ന്ന് പാകിസ്താനെ വിജയതീരമണച്ചു. ബാബറാണ് കളിയിലെ താരം. ഫഹീം അഷ്‌റഫിനെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തു.
മത്സരത്തിൽ വിരാട് കോഹ്ലിയുടെ ഒരു വലിയ റെക്കോർഡ് ബാബർ മറികടന്നു. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50 പ്ലസ് സ്‌കോർ നേടുന്ന താരമെന്ന നേട്ടമാണ് പാക് താരത്തെ തേടിയെത്തിയത്. ടി20 യിൽ 40 തവണ ബാബർ 50 പ്ലസ് സ്‌കോറുകൾ കുറിച്ചിട്ടുണ്ട്. 37 അർധ സെഞ്ച്വറികളും മൂന്ന് സെഞ്ച്വറിയുമാണ് പാക് താരത്തിന്റെ പേരിലുള്ളത്. 38 അർധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് കോഹ്ലി ടി20 ക്രിക്കറ്റിൽ കുറിച്ചിട്ടുള്ളത്.
Content highlight: Pakistan won the T20 series against South Africa 2-1