

'മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ആണവായുധങ്ങൾ അമേരിക്കയുടെ പക്കൽ ഉണ്ട്. വിനാശകരമായ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും എന്നതുകൊണ്ട് തന്നെയാണ് അമേരിക്ക അത് ഇതുവരെ പ്രയോഗിക്കാത്തത്. എന്നാൽ മറ്റു രാജ്യങ്ങളുടെ പരീക്ഷങ്ങൾ കാണുമ്പോൾ കൈയും കെട്ടി നോക്കി നിൽക്കാൻ ആകില്ല, ആണവായുധങ്ങൾ പരീക്ഷിക്കാൻ അമേരിക്ക ഇറങ്ങി തിരിക്കുകയാണ്', The Truth Social postൽ ട്രംപ് കുറിച്ച വാക്കുകളാണിത്. ആണവായുധ പരീക്ഷണം ഉടൻ ആരംഭിക്കാൻ അമേരിക്കയുടെ പെന്റഗണിനു ട്രംപ് നിർദ്ദേശം നൽകിയത് തൊട്ട് പിന്നാലെ വന്ന ഈ പോസ്റ്റ് വൈറൽ ആയി, പിന്നീട് ട്രംപ് ഇതെന്ത് ഭാവിച്ചാണെന്ന ചോദ്യമായി.
ട്രംപിന്റെ ഈ നിലപാടിന് വ്യകതമായ ഉദ്ദേശം ഉണ്ട്. ആ ഉദ്ദേശം റഷ്യയെ മലർത്തിയടിക്കുക എന്നതാണ്. ആണവ വാഹക ശേഷിയുള്ളതും ആണവശക്തിയുള്ളതുമായ അണ്ടർവാട്ടർ ഡ്രോൺ വിജയകരമായി പരീക്ഷിച്ചുവെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഈ നീക്കം. സംഗതി ട്രംപ് കാര്യമായിട്ടാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ 1992 ന് ശേഷം ആദ്യമായിട്ടാണ് യുഎസ് ആണവായുധ പരീക്ഷണത്തിന് ഉത്തരവിട്ടത് എന്നതാണ് ഇതിൽ എടുത്തു പറയേണ്ട പ്രധാന കാര്യം. ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും ട്രംപ് ഇങ്ങനെ ഒരു തീരുമാനം എടുക്കണമെങ്കിൽ വൻ പദ്ധതി ട്രംപ് മുന്നിൽ കാണുന്നുണ്ട് എന്ന് വേണം മനസിലാക്കാൻ.
യഥാർത്ഥത്തിൽ ട്രംപിനെ ചൂടുപിടിപ്പിച്ചത് റഷ്യയുടെ ഒരു പദ്ധതി അല്ല, ഒന്നിലേറെ ആണവായുധ പദ്ധതികൾ ആണ്. ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ആണവ ശേഷിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ കുറച്ചു ദിവസം മുൻപാണ് റഷ്യ പരീക്ഷിച്ചത്. എത്ര ദൂരം വരെയും പറക്കാൻ ഈ മിസൈലിന് കഴിയുമെന്ന വാദവുമായി റഷ്യ രംഗത്തെത്തിയിരുന്നു. 2018 ലാണ് ഈ മിസൈൽ പദ്ധതിയെ കുറിച്ച് ആദ്യമായി റഷ്യ വിവരങ്ങൾ പുറത്തു വിട്ടത്. ദൂരപരിധിയില്ലാത്തതുകൊണ്ട് തന്നെ യുഎസ് പ്രതിരോധത്തെ മറികടക്കാൻ ഈ മിസൈലിന് കഴിയുമെന്നാണ് പുടിൻ അവകാശപ്പെട്ടിരുന്നത്. റഷ്യയുടെ ഈ നീക്കത്തെ സൂക്ഷ്മതയോടെ വീക്ഷിച്ച ട്രംപ് എടുത്തു പറഞ്ഞ ഒരു കാര്യവുമുണ്ട്. ഇത്തരം പരീക്ഷണങ്ങൾ നടത്താൻ പാടില്ല, അതിനു പകരം യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടത് എന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം.

എന്നാൽ മിസൈൽ പരീക്ഷണത്തിന് പുറകെ മറ്റൊന്നുകൂടി വന്നു. ആണവോർജത്തിൽ പ്രവർത്തിക്കുന്ന സമുദ്രാന്തര ഡ്രോണുകൾ. ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടുള്ള പുടിൻ്റെ രണ്ടാമത്തെ പരീക്ഷണമായിരുന്നു ആണവ ശേഷിയുള്ള ആയുധമായ പൊസൈയ്ഡൻ എന്നു പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോൺ. നിലവിലുള്ള അന്തർവാഹിനികളെക്കാൾ വേഗത്തിൽ സഞ്ചരിക്കാനും ഏതു ഭൂഖണ്ഡത്തിലും എത്താനും ഇതിന് കഴിയുമെന്ന് ആണ് പുടിൻ അവകാശപ്പെടുന്നത്. ഇന്നേ വരെ ഒരു രാജ്യത്തിനും ഈ underwater ഡ്രോണിനെ പോലെ പരമാവധി ആഴത്തിലൂടെ വേഗത്തിൽ നീങ്ങാൻ കഴിവുള്ള ആയുധം കൈവശം ഇല്ലെന്നതും പുടിൻ എടുത്തു പറഞ്ഞ മറ്റൊരു കാര്യമാണ്. ഒരു കിലോമീറ്ററിൽ കൂടുതൽ ആഴത്തിൽ പ്രവർത്തിക്കാനും 70 നോട്ട് വരെ വേഗതയിൽ സഞ്ചരിക്കാനും ഈ ഉപകരണത്തിന് കഴിയുമെന്ന് ആണ് പറയപ്പെടുന്നത്. ബഹിരാകാശ സാങ്കേതികവിദ്യയ്ക്കായി വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക്സ് ആണ് ഈ അന്തർവാഹിനിയിലും ഉപയോഗിക്കുന്നത് എന്നും പറയപ്പെടുന്നുണ്ട്. 2018 ൽ ആണ് പൊസൈയ്ഡൻ ഡ്രോണിന്റെ വരവിനെ കുറിച്ചും പുടിൻ ആദ്യമായി ലോകത്തോട് പറയുന്നത്.
ഇങ്ങനെ വളരെ ചുരുക്കം ദിവസത്തിനുള്ളിൽ തുടർച്ചയായ രണ്ട് ആണവ ശേഷിയുള്ള ആയുധങ്ങൾ പരീക്ഷിച്ച പുടിൻ്റെ പ്രവൃത്തി ട്രംപിന് ഒട്ടും ദഹിച്ചിട്ടില്ലെന്നത് വളരെ വ്യക്തമാണ്. അതിനു തടയിടാൻ ആണവായുധം എടുത്ത് ഒരു യുദ്ധത്തിലേക്ക് തന്നെ പോകാൻ തയ്യാറാണെന്ന മട്ടാണ് ട്രംപിൻ്റേത്. ഒരു കാര്യം ട്രംപ് വ്യക്തമാക്കിയ എടുത്തു പറഞ്ഞിട്ടുണ്ട്- ലോകത്തിലെ ഏറ്റവും വലിയ ഒരു ആണവ അന്തർവാഹിനി തങ്ങളുടേതാണ് എന്നും. അത് റഷ്യയുടെ തീരത്ത് നിന്നും ഒട്ടും വിദൂരമല്ലാത്ത സ്ഥലത്ത് തങ്ങൾ സ്ഥാപിച്ചിട്ടുണ്ട് എന്നുമുള്ള ഒരു താക്കീയത് ഓടെയായിരുന്നു ട്രംപ് സംസാരിച്ചത്. എന്തായാലും തുടരെ തുടരെ ആണവ ശേഷിയുള്ള ആയുധങ്ങൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഉദ്ദേശമില്ലെന്ന് കൂടിയാണ് വ്യക്തമാക്കിയിരിക്കുന്നത്. പുത്തൻ പരീക്ഷണത്തിലൂടെ മറ്റൊരു വെല്ലുവിളി കൂടി റഷ്യ ഉയർത്തിയിരിക്കുകയാണെന്നാണ് മറ്റ് ലോകരാഷ്ട്രങ്ങൾ കണക്കാക്കുന്നത്. ട്രംപിന്റെ ആണവായുധ പരീക്ഷണം കൂടി നടന്നു കഴിഞ്ഞാൽ ഇനി നമ്മൾ കാണാൻ പോകുന്നത് മറ്റൊരു ആണവ യുദ്ധമാകുമോ എന്ന ഭയവും അതിനാൽ ശക്തമാണ്.
Content Highlights: Trump frustrated with Putin's nuclear program