
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കേറ്റ കനത്ത പരാജയമേറ്റതിന് പിന്നാലെ നായകന്‍ ശുഭ്മന്‍ ഗില്ലിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും രൂക്ഷമായി വിമർശിച്ച് മുന്‍ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്.
ടീം സെലക്ഷനിലുണ്ടായ പാളിച്ചകൾ ഇന്ത്യന്‍ പരാജയത്തിന് കാരണമായെന്നും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ കാണിച്ച അതേ അബദ്ധം ഗില്ലും ഗംഭീറും ആവര്‍ത്തിക്കുകയാണന്നും കൈഫ് തുറന്നടിക്കുന്നു.
മഴ രസം കെടുത്തിയ ആദ്യ ഏകദിനത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം ഏഴു വിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് തകര്‍ത്തുവിട്ടത്. ഗില്ലും സംഘവും അര്‍ഹിച്ച തോല്‍വി കൂടിയായിരുന്നു ഇത്. കാരണം കളിയിലുടനീളം ഓസ്‌ട്രേലിയ തന്നെയായിരുന്നു മികച്ച ടീം. ബൗളിങിലും ബാറ്റിങിലുമെല്ലാം അവര്‍ ഇന്ത്യയെ ഒരുപോലെ പിന്നിലാക്കുകയും ചെയ്തു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ വിശകലനം ചെയ്യവെയാണ് ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ മുഹമ്മദ് കൈഫ് വിമര്‍ശിച്ചത്. സീം ബൗളിങ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിയെ ഒരു ബൗളറെന്ന നിലയില്‍ ഇന്ത്യക്കു അധികം ആശ്രയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിതീഷ് കുമാര്‍ റെഡ്ഡി ഒരു കംപ്ലീറ്റ് ബൗളറല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെടുക്കുകയാണെങ്കില്‍ ഒരുപാട് പാര്‍ട്ട്‌ടൈം ഓപ്ഷനുകളാണുള്ളത്. പെര്‍ത്തിലെ പിച്ചില്‍ വാഷിങ്ടണ്‍ സുന്ദര്‍ പോലും ഇംപാക്ടുണ്ടാക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയിരുന്നു. ഹര്‍ഷിത് റാണയും സ്വന്തം ബൗളിങ് പ്രകടനത്തില്‍ നിരാശനായിരിക്കും.
ചെറിയ ടോട്ടലാണ് ഇന്ത്യക്കു നേടാനായതെങ്കില്‍ പോലും മല്‍സരത്തിന്റെ ഗതി മാറ്റാനുള്ള അവസരം ബൗളര്‍മാര്‍ക്കുണ്ടായിരുന്നു. പക്ഷെ എപ്പോഴാണ് നിങ്ങള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുക? ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കളിക്കുമ്പോള്‍ മാത്രമേ ജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നു നിങ്ങള്‍ പ്രതീക്ഷിക്കാന്‍ പാടില്ലെന്നും കൈഫ് തുറന്നടിക്കുന്നു.
വിക്കറ്റെടുക്കാന്‍ ശേഷിയുള്ള ബൗളറായ സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ആദ്യ ഏകദിനത്തില്‍ പുറത്തിരുത്തിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്ലിന്റെ തീരുമാനത്തെയും മുഹമ്മദ് കൈഫ് കുറ്റപ്പെടുത്തി.
Content Highlights- mohammed kaif criticise gill and gambhir for poor team selection