
വനിതാ ക്രിക്കറ്റ് ഏകദിന ലോകകപ്പിനിടെ വിവാദ പ്രസ്താവനയുമായി പാകിസ്താൻ മുൻ താരവും കമന്റെറ്ററുമായ സന മിർ. മത്സരത്തിനിടെ നടത്തിയ 'ആസാദ് കശ്മീർ' എന്ന പരാമർശമാണ് വിവാദത്തിൽ ആയത്. പാക് അധിനിവേശ കശ്മീരിനെ പാകിസ്താൻ വിശേഷിപ്പിക്കുന്ന പേരാണ് ആസാദ് കശ്മീർ. സന മിറിന്റെ ഈ പ്രസ്താവനക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധം ഉയരുന്നുണ്ട്. ഐസിസി നടപടിയെടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ബംഗ്ലാദേശ്-പാകിസ്താൻ ലോകകപ്പ് മത്സരത്തിനിടെയാണ് വിവാദ പരമാമർശം.
മത്സരം റിപ്പോർട്ട് ചെയ്യുന്നതിനിടെ,പാക് താരം നതാലിയ പർവേസിനെ ആസാദ് കശ്മീരിൽ നിന്നുള്ള താരം എന്ന് സന മിർ വിശേഷിപ്പിച്ചതാണ് വിവാദത്തിന് കാരണം. താരത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ നതാലിയ ആസാദ് പാകിസ്താനിൽ നിന്നാണ് എന്നായിരുന്നു സന വിശേഷിപ്പിച്ചത്. രാഷ്ട്രീയവും കായികരംഗവും കൂട്ടിക്കലർത്തുന്നതിനെതിരെ ഐസിസി കർശനമായി വിലക്കേർപ്പെടുത്തിയിരുന്നു.
കമൻററി പാനലിൽ നിന്ന് സന മിറിനെ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ ആരാധകർ പോസ്റ്റ് ചെയ്തു. ഐസിസിയെയും ബിസിസിഐയുമടക്കം ടാഗ് ചെയ്താണ് ആരാധകർ പ്രതിഷേധിക്കുന്നത്. അതേസമയം മത്സരത്തിൽ പാകിസ്താൻ ബംഗ്ലാദേശിനെതിരെ തോറ്റു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 38.3 ഓവറിൽ 129 റൺസ് നേടി എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു.
Content Highlights- Controversy As Ex PakistanW player Says AZAD Pakistan in During Women's WC