
ക്രിക്കറ്റില്‍ നിന്ന് ഉടൻ വിരമിക്കൽ പ്രഖ്യാപിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതുകൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുകയെന്നും ക്രിക്കറ്റ് ആസ്വദിക്കുന്നിടത്തോളം കാലം രാജ്യാന്തര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും തുടരുമെന്നും ഷമി വ്യക്തമാക്കി.
ആഭ്യന്തര സീസണ് തുടക്കമിടുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ നോര്‍ത്ത് സോണിനായി ഷമി കളിക്കാനിറങ്ങിയിരുന്നു. ഈ വര്‍ഷം ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യക്കായി കളിച്ച ശേഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായും കളിച്ചെങ്കിലും തിളങ്ങാനായില്ല. അതിനുശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് ഷമിയെ പരിഗണിച്ചിരുന്നില്ല.
ഫിറ്റ്നെസ് പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷമിയെ പരിഗണിക്കാതിരുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഏകദിന ലോകകപ്പിന് ശേഷം ഏറെ കാലം വിശ്രമത്തിലായിരുന്നു താരം. നിരന്തരം ഇന്ത്യൻ ടീമിൽ നിന്ന് തഴയപ്പെട്ടതിന് പിന്നാലെയാണ് ഷമിയുടെ വിരമിക്കൽ അഭ്യൂഹങ്ങൾ വരുന്നത്. ടെസ്റ്റിൽ 69 മത്സരങ്ങളിൽ നിന്നായി 229 വിക്കറ്റും ഏകദിനത്തിൽ 108 മത്സരങ്ങളിൽ നിന്ന് 206 വിക്കറ്റും ടി 20 യിൽ 25 മത്സരങ്ങളിൽ നിന്ന് 27 വിക്കറ്റുകളുമാണ് നേടിയിട്ടുളളത്.
Content Highlights: mohammed shami on his retirement