
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെക്കുറിച്ച് വിദേശ ക്രിക്കറ്റ് വിദഗ്ധരുടെ അഭിപ്രായം പറയുന്നതിനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്‌കർ. ശ്രേയസ് അയ്യരെയും യശസ്വി ജയ്‌സ്വാളിനെയും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ക്രിക്കറ്റ് ലോകത്തുനിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശികളായ ക്രിക്കറ്റ് വിദഗ്ധർക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ രംഗത്തെത്തിയത്.
വിദേശ ക്രിക്കറ്റ് താരങ്ങൾ സ്വന്തം രാജ്യങ്ങളുടെ ടീമിനെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ ശ്രദ്ധിക്കണമെന്നും ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കയറി ഇടപെടുന്നത് കുറയ്ക്കണമെന്നും ഗവാസ്കർ പറഞ്ഞു. ‘എരിതീയിൽ എണ്ണ’ ചേർക്കരുതെന്നും ഗവാസ്‌കർ തുറന്നടിച്ചും. സ്പോർട്സ്റ്റാറിൽ തന്റെ കോളത്തിലാണ് ഗവാസ്കർ അഭിപ്രായം രേഖപ്പെടുത്തിയത്.
“ഇന്ത്യൻ ക്രിക്കറ്റുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലെങ്കിലും അതേക്കുറിച്ച് വളരെ കുറച്ച് അറിവുള്ള വിദേശികൾ ചർച്ചകളിൽ ഏർപ്പെടുന്ന രീതി അമ്പരപ്പിക്കുന്നതാണ്. എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ഇവർ ചെയ്യുന്നത്. കളിക്കാർ എന്ന നിലയിൽ അവർ എത്ര മികച്ചവരായാലും, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അവർ മുൻപ് എത്ര തവണ പിന്തുണച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് അവരുടെ കാര്യമല്ല”, ഗവാസ്‌കർ പറഞ്ഞു.
“അവർ അവരുടെ രാജ്യത്തെ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മൾ ഇന്ത്യക്കാർ നമ്മുടെ ക്രിക്കറ്റിനെക്കുറിച്ച് വിഷമിക്കട്ടെ. അതിശയമെന്താണെന്നാൽ അവരുടെ രാജ്യത്തെ ടീമുകളെ തിരഞ്ഞെടുക്കുമ്പോൾ അവരിൽ നിന്ന് ഒരു അഭിപ്രായവും കേട്ടിട്ടില്ല,” ഗവാസ്‌കർ പറഞ്ഞു.
"ഇന്ത്യൻ ടീമിനെ മികച്ച രീതിയിലാണ് തിരഞ്ഞെടുത്തതെന്ന് തോന്നിയിട്ടുണ്ട്. മറ്റുള്ളവർക്ക് അഭിപ്രായം പറയാൻ ഒന്നുമില്ല. അപ്പോൾ ഇന്ത്യൻ ടീമിന്റെ സെലക്ഷനിൽ എന്തിനാണ് നിങ്ങൾ തലയിടുന്നത്? മറ്റ് രാജ്യങ്ങളുടെ ടീമുകളുടെ സെലക്ഷനെക്കുറിച്ച് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ സംസാരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല, ഞങ്ങൾക്ക് ഞങ്ങളുടെ ടീമിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. മറ്റുള്ളവർ ആരെ തിരഞ്ഞെടുക്കുന്നു അല്ലെങ്കിൽ ആരെ തിരഞ്ഞെടുക്കുന്നില്ല എന്നത് ഗൗരവമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Sunil Gavaskar slams foreign cricket experts for commenting on India's Asia Cup squad