
ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. കൊളംബോയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ എട്ട് വിക്കറ്റിന് 220 റൺസെന്ന എന്ന നിലയിലാണ്. തയ്ജുൽ ഇസ്ലാം (9), ഇബാദത് ഹുസൈന്‍ (5) എന്നിവരാണ് ക്രീസില്‍.
രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അഷിത ഫെര്‍ണാണ്ടോ, വിശ്വ ഫെര്‍ണാണ്ടോ, സോനല്‍ ദിനുഷ എന്നിവരാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്. 46 റണ്‍സ് നേടിയ ഓപണർ ഷദ്മാന്‍ ഇസ്ലാമാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു.
തകർച്ചയോടെയായിരുന്നു ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ അനാമുള്‍ ഹഖിനെ ബംഗ്ലാദേശിന് നഷ്ടമായി. അനാമുള്‍ ഹഖിനെ അഷിത ഫെര്‍ണാണ്ടോ ഡക്കാക്കി മടക്കുകയായിരുന്നു. വൺഡൗണായി ക്രീസിലെത്തിയ മൊമിനുല്‍ ഹഖിന് (21) കാര്യമായ സംഭാവന നൽകാനായില്ല.
കഴിഞ്ഞ ടെസ്റ്റിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയെ ഇത്തവണ എട്ട് റൺസിന് മടക്കാൻ ലങ്കയ്ക്ക് സാധിച്ചു. തൊട്ടടുത്ത ഓവറിൽ ഓപണർ ഷദ്മാന്‍ ഇസ്ലാമും (46) കൂടാരം കയറിയതോടെ നാല് വിക്കറ്റിന് 76 റൺസെന്ന നിലയിലായി ബംഗ്ലാദേശ്. പിന്നീട് ക്രീസിലൊരുമിച്ച മുഷ്ഫിഖുര്‍ റഹീം (35) - ലിറ്റണ്‍ ദാസ് (34) സഖ്യം 67 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ ലിറ്റണെ പുറത്താക്കി സോണാൽ ദിനുഷ ബംഗ്ലാദേശിന് പ്രഹരമേൽപ്പിച്ചു. പിന്നാലെ മുഷ്ഫിഖുറും മടങ്ങി. വാലറ്റത്ത് മെഹിദി ഹസന്‍ മിറാസ് (31), നയീം ഹസന്‍ (25) എന്നിവരുടെ ഇന്നിംഗ്‌സ് ബംഗ്ലാദേശിന് കുറച്ചെങ്കിലും ആശ്വാസമായി.
Content Highlights: SL Vs BAN, 2nd Test Day 1: Sri Lankan Bowlers Restrict Bangladesh To 220/8