
അടിയന്തരാവസ്ഥ കാലത്ത് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും എതിർത്ത പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായിരുന്നു ജയപ്രകാശ് നാരായണൻ. വിദ്യാർത്ഥികളുടെ നേതൃത്വത്തില്‍ ഉയര്‍ന്ന് വന്ന പ്രതിഷേധ സമരത്തെ നയിച്ച ജെപി സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോവുകയും അടിയന്തരാവസ്ഥകാലത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികളെ ജനതാപാർട്ടിക്ക് കീഴില്‍ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
ഇന്ദിരാ ഗാന്ധിക്കെതിരെ ശക്തമായി നിലപാട് എടുത്തിരുന്ന ജെപിക്ക് ഗുരുതരമായ വൃക്കരോഗം കണ്ടെത്തുന്നതും അടിയന്തരാവസ്ഥകാലത്ത് തന്നെയായിരുന്നു. കടുത്ത ശത്രുക്കളായി നില്‍ക്കുമ്പോള്‍ തന്നെ ജെപിയുടെ ചികിത്സയ്ക്കായി ഇന്ദിരാഗാന്ധി 90,000 രൂപ ധനസഹായം നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജെപി ഈ തുക നിരസിക്കുകയാണ് ചെയ്തത്.
1975 ജൂൺ 26ന് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം തന്നെ ജയ്പ്രകാശ് നാരായണൻ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് അതേ വർഷം നവംബറിൽ 30 ദിവസത്തെ പരോൾ ലഭിക്കുന്നത് വരെ അഞ്ച് മാസക്കാലം അദ്ദേഹം ചണ്ഡീഗഡിലെ ജയിലിൽ കഴിഞ്ഞു.
സുഗത ശ്രീനിവാസരാജുവിന്റെ 'ദി കൺസൈൻസ് നെറ്റ്‌വർക്ക്; എ ക്രോണിക്കിൾ ഓഫ് റെസിസ്റ്റൻസ് ടു എ ഡിക്ടേറ്റർഷിപ്പ്' എന്ന പുസ്തകത്തിൽ പരാമർശിക്കുന്നത് പ്രകാരം കസ്റ്റഡിയിൽ കഴിയുമ്പോൾ തന്നെ ജെപിക്ക് വൃക്കരോഗം ഉണ്ടായിരുന്നു. പിന്നീടുള്ള ചികിത്സയിൽ അദ്ദേഹത്തിന് ആജീവനാന്തം ഡയാലിസിസ് വേണമെന്നും കണ്ടെത്തി. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഒരു രോഗിയായി മാറി. തുടർന്നുള്ള ചികിത്സാ ചെലവും, ഡയാലിസിസും ആശങ്കയായി തന്നെ തുടർന്നു. എപ്പോഴും ആശുപത്രിയിൽ വരുന്നതിനേക്കാൾ നല്ലത് പോർട്ടിബിൾ ഡയാലിസിസ് മെഷീൻ വാങ്ങിക്കുന്നതാണെന്ന് ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ ചികിത്സയ്ക്കായി സർക്കാരിന്റെ പക്കൽ നിന്നും പണം വാങ്ങാനും അദ്ദേഹം വിസമ്മതിച്ചു. പിന്നീടുള്ള ചികിത്സയ്ക്കായി അദ്ദേഹത്തിന്റെ അനുയായികൾ പണം കണ്ടെത്താൻ തുടങ്ങി.
ജെപിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന നിരവധി പേർ ചികിത്സയ്ക്കായി പണം കണ്ടെത്താൻ തുടങ്ങി. ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നത് ശ്രമകരമാണെന്ന് മനസിലാക്കിയ ഇന്ദിരാ ഗാന്ധി വലിയൊരു തുക സംഭാവനയായി നൽകിക്കൊണ്ട് ചെക്ക് അയച്ചു എന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
എന്നാൽ അന്ന് ജെപിയും അദ്ദേഹത്തിന് വേണ്ടി പണം കണ്ടെത്തിയിരുന്ന സംഘവും ഈ തുക നിരസിച്ചു. 1976 ജൂൺ 11ന് ജെ പി ഇന്ദിരയ്ക്ക് കത്തെഴുതി. ചെറിയ സംഭാവനകൾ മാത്രമെ സ്വീകരിക്കൂ എന്നായിരുന്നു അതിന്റെ ഉള്ളടക്കം, കൂടാതെ പണം സ്വീകരിച്ചത് ഇന്ദിരയുടെ സ്വന്തം പണമാണെന്ന് കരുതിയാണ് എന്നും, സർക്കാരിൻറെ ദുരിതാശ്വാസ നിധിയിലെ പണം വേണ്ട എന്നും അദ്ദേഹം കത്തിൽ എഴുതി. പിന്നീട് ഇന്ത്യൻസ് ഫോർ ഡെമോക്രസി എന്ന സംഘടനയും, ഗാന്ധി പീസ് സംഘടനയും ചേർന്ന് ചികിത്സയ്ക്കുള്ള പണം കണ്ടെത്തുകയായിരുന്നു.
Content Highlight: When Indira Gandhi Gave ₹90,000 for Jayaprakash Narayan Treatment During Emergency