കോഹ്‌ലിയുടെയും രോഹിത്തിന്റെയും 'ഓണ്‍-ഫീല്‍ഡ് ഓറ' ഗില്ലിനില്ല; തുറന്നടിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

'അവര്‍ ഇരുവരും ഇന്ത്യന്‍ ക്യാപ്റ്റന്മാരായിരുന്ന കാലത്ത് ടീമിനെ നയിക്കുന്നത് ആരാണെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും'

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തില്‍ പരാജയം വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് വഴങ്ങേണ്ടിവന്നത്.

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ഉള്ളതുപോലെയുള്ള ഒരു ഓണ്‍- ഫീല്‍ഡ് ഓറ ഗില്ലിനില്ലെന്ന് നാസര്‍ ഹുസൈന്‍ പറഞ്ഞു. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ മുന്‍ താരം വിശകലനം ചെയ്ത് സംസാരിച്ചത്.

'ഗില്‍ ഇന്ത്യയെ നയിക്കുന്നത് കണ്ടപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് പോലും ഉറപ്പില്ലാത്തതുപോലെയാണ് എനിക്ക് തോന്നിയത്. പ്രത്യേകിച്ച് കോഹ്‌ലിയും രോഹിത്തും പോലുള്ളവരില്‍ നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നവര്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്', നാസര്‍ ഹുസൈന്‍ പറഞ്ഞു.

'ഫീല്‍ഡില്‍ കോഹ്‌ലിക്കും രോഹിത്തിനും ഉള്ളതുപോലെ ഓറ ഗില്ലിനില്ലെന്ന് തോന്നിയിട്ടുണ്ട്. അവര്‍ ഇരുവരും ഇന്ത്യന്‍ ക്യാപ്റ്റന്മാരായിരുന്ന കാലത്ത് ടീമിനെ നയിക്കുന്നത് ആരാണെന്ന് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ ഈ ഇന്ത്യന്‍ ടീമില്‍ ആരാണ് ക്യാപ്റ്റന്റെ ചുമതല വഹിക്കുന്നതെന്ന് ഒരിക്കല്‍ പോലും വ്യക്തമായിരുന്നില്ല', മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.

'ഗ്രൗണ്ടില്‍ ഒരുപാട് പേരുടെ ക്യാപ്റ്റന്‍സിയുണ്ടായിരുന്നെന്ന് തോന്നി. ഒരു ക്യാപ്റ്റനെന്ന നിലയില്‍ ആദ്യകാലങ്ങളില്‍ ഇങ്ങനെ സംഭവിക്കാം. കെ എല്‍ രാഹുലിനെയും റിഷഭ് പന്തിനെയും പോലുള്ള സീനിയര്‍ താരങ്ങള്‍ ഗില്ലിനെ സഹായിക്കുന്നുണ്ടായിരുന്നു. എന്നാല്‍ മുന്‍കൈയെടുത്ത് ടീമിനെ നയിക്കുന്നതിന് പകരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രതികരിക്കുക മാത്രമാണ് ഗില്‍ ചെയ്തത്', നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

ലീഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 147, റിഷഭ് പന്ത് 134, യശസ്വി ജയ്‌സ്വാള്‍ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 465 റണ്‍സ് സ്വന്തമാക്കി. 106 റണ്‍സെടുത്ത ഒലി പോപ്പും 99 റണ്‍സുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യന്‍ ബൗളിങ് സംഘത്തില്‍ തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സിലാണ് ഇന്ത്യന്‍ സംഘം ഓള്‍ഔട്ടായത്. കെ എല്‍ രാഹുല്‍ 137 റണ്‍സോടെയും റിഷഭ് പന്ത് 118 റണ്‍സെടുത്തും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 371 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യന്‍ സംഘം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. ഈ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും 65 റണ്‍സെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റണ്‍സെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി.

Content Highlights: Nasser Hussain feels Shubman Gill doesn't have the aura of Virat Kohli and Rohit Sharma

dot image
To advertise here,contact us
dot image