'കോച്ചിങ് സ്റ്റാഫുകള്‍ ടഫാകണം, ഡ്രസിങ് റൂമിനുള്ളില്‍ വിമർശനങ്ങള്‍ വരണം'; പരാജയത്തിന് പിന്നാലെ രവി ശാസ്ത്രി

'ക്യാച്ചുകള്‍ പാഴാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ഒരിക്കലും ക്യാപ്റ്റന്റെ നിയന്ത്രണത്തിലല്ല'

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയം നേരിട്ടതിന് പിന്നാലെ വിമർശനവുമായി മുന്‍ ഇന്ത്യന്‍ പരിശീലകനായ രവി ശാസ്ത്രി. ഈ പരാജയം ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസക്കുറവിനെയാണ് കാണിക്കുന്നതെന്ന് രവി ശാസ്ത്രി ആരോപിച്ചു. മത്സരത്തിൽ പിഴവ് ആവർത്തിച്ച താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ശാസ്ത്രി ആവശ്യപ്പെട്ടു. കോച്ചിങ് സ്റ്റാഫുകൾ കുറച്ചുകൂടി ടഫായിരിക്കണമെന്നും അലസരായ താരങ്ങളുടെ സമീപനത്തിനെതിരെ കോച്ചുമാർക്ക് പലതും ചെയ്യാൻ സാധിക്കുമെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.

'ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ശുഭ്മന്‍ ഗിൽ ആവശ്യപ്പെടാൻ കഴിയുന്നതിലും കൂടുതൽ ചെയ്തിട്ടുണ്ട്. ഗില്‍ ഒരു സെഞ്ച്വറി നേടി. മത്സരത്തില്‍ ഇന്ത്യ അഞ്ച് വ്യക്തി​ഗത സെഞ്ച്വറികള്‍ നേടി. എന്നാല്‍ അതിനപ്പുറം ഒരു ടീമെന്ന നിലയില്‍ അടിസ്ഥാനപരമായ കാര്യങ്ങളിലടക്കം ഇന്ത്യ വീഴ്ച വരുത്തി', ശാസ്ത്രി പറഞ്ഞു.

'ക്യാച്ചുകള്‍ പാഴാക്കുന്നത് പോലെയുള്ള കാര്യങ്ങള്‍ ഒരിക്കലും ക്യാപ്റ്റന്റെ നിയന്ത്രണത്തിലല്ല. ഒരു ടീം എന്ന നിലയില്‍ അത് ചിന്തിക്കേണ്ട വിഷയമാണ്. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ടീം സ്‌കോര്‍ 550-600ല്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. നിങ്ങള്‍ ബാറ്റ് ചെയ്യാനായി വരുമ്പോള്‍ നിങ്ങളുടെ വിക്കറ്റിന് നിങ്ങള്‍ വില നല്‍കണം. തോന്നുന്നത് പോലെ പുറത്തായാല്‍ വലിയ സ്‌കോറുകളിലെത്താനുള്ള അവസരം നഷ്ടമാകും. അതാണ് ഇന്ത്യയുടെ വലിയ പിഴവായി മാറിയത്'

'ഇങ്ങനെയുള്ള സമയങ്ങളില്‍ കോച്ചിങ് സ്റ്റാഫ് ടഫായിരിക്കണം. ഡ്രസിങ് റൂമില്‍ പരസ്പരം വിമര്‍ശനങ്ങൾ ഉന്നയിക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിരിക്കണം. കളിക്കാരുടെ തെറ്റുകള്‍ ചൂണ്ടികാണിക്കണം. എന്നാല്‍ അതേസമയം പോസിറ്റീവുകളും മത്സരത്തിലുണ്ട്. പ്രതീക്ഷകളും ചുമതലകളും കൂടുതലാവുമ്പോള്‍ ഓരോ കളിക്കാരനും തങ്ങളുടെ വിക്കറ്റ് വിലമതിക്കുകയും ഫീല്‍ഡില്‍ കൂടുതല്‍ ഉത്സാഹത്തോടെ പ്രതിസന്ധികളെ നേരിടുകയും വേണം,' ശാസ്ത്രി കൂട്ടിച്ചേർത്തു.

ലീഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 147, റിഷഭ് പന്ത് 134, യശസ്വി ജയ്‌സ്വാള്‍ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 465 റണ്‍സ് സ്വന്തമാക്കി. 106 റണ്‍സെടുത്ത ഒലി പോപ്പും 99 റണ്‍സുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യന്‍ ബൗളിങ് സംഘത്തില്‍ തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സിലാണ് ഇന്ത്യന്‍ സംഘം ഓള്‍ഔട്ടായത്. കെ എല്‍ രാഹുല്‍ 137 റണ്‍സോടെയും റിഷഭ് പന്ത് 118 റണ്‍സെടുത്തും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 371 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യന്‍ സംഘം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. ഈ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും 65 റണ്‍സെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റണ്‍സെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി.

Content Highlights: Ravi Shastri Wants Gambhir To 'Go Hard In That Dressing Room' After Losing 1st Test

dot image
To advertise here,contact us
dot image