'ബെന്‍ സ്റ്റോക്‌സിനേക്കാള്‍ മികച്ചത് ഗില്ലിന്റെ ക്യാപ്റ്റന്‍സി'; കാരണം വ്യക്തമാക്കി മുഹമ്മദ് കൈഫ്‌

ഗില്ലിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്

dot image

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയം വഴങ്ങിയിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ലീഡ്‌സില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനേക്കാളും മികച്ച പ്രകടനം കാഴ്ച വെച്ചത് ഗില്ലാണെന്നാണ് കൈഫിന്റെ അഭിപ്രായം. അതിനുള്ള കാരണവും കൈഫ് വ്യക്തമാക്കി.

ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായുള്ള ഗില്ലിന്റെ ആദ്യ മത്സരമായ ലീഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റിന് ഇന്ത്യ തോറ്റിരുന്നു. 371 എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചതോടെ ക്യാപ്റ്റന്‍സിയില്‍ ഗില്ലിന്റെ അനുഭവക്കുറവ് ചോദ്യം ചെയ്യപ്പെട്ടു. ഗില്ലിന്റെ തന്ത്രങ്ങളെ നിരവധി വിദഗ്ധര്‍ വ്യാപകമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ മികച്ച രീതിയില്‍ റൊട്ടേഷന്‍ ചെയ്തതിന് മുഹമ്മദ് കൈഫ് യുവ ഇന്ത്യന്‍ നായകനെ പിന്തുണച്ചും പ്രശംസിച്ചും രംഗത്തെത്തി.

'ഒരു യുവ ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പേസര്‍ ജസ്പ്രീത് ബുംമ്രയ്ക്ക് 4-4 ഓവറുകള്‍ നല്‍കാന്‍ ഗില്‍ ശ്രദ്ധിച്ചു. ബെന്‍ സ്റ്റോക്‌സിനേക്കാള്‍ മികച്ച രീതിയില്‍ ഗില്‍ ടീമിനെ നയിച്ചു,' കൈഫ് പറഞ്ഞു.

'നിസ്സഹായനായ ക്യാപ്റ്റനാണ് ഗില്‍. കാരണം ഒന്നര ബൗളര്‍മാരുമായാണ് അദ്ദേഹം കളിച്ചത്. അതിലൊരാള്‍ ബുംമ്രയാണ്. ബാക്കി പകുതി ജഡേജയാണ്. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ഒന്നര ബൗളര്‍മാരെ വെച്ച് ടെസ്റ്റ് മത്സരം ജയിക്കാന്‍ കഴിയില്ലല്ലോ. അദ്ദേഹം ക്യാപ്റ്റന്‍സി വളരെ നന്നായി കൈകാര്യം ചെയ്യുന്നതായാണ് തോന്നിയത്' കൈഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ലീഡ്‌സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരാജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 471 റണ്‍സ് നേടി. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 147, റിഷഭ് പന്ത് 134, യശസ്വി ജയ്‌സ്വാള്‍ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.

ആദ്യ ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 465 റണ്‍സ് സ്വന്തമാക്കി. 106 റണ്‍സെടുത്ത ഒലി പോപ്പും 99 റണ്‍സുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യന്‍ ബൗളിങ് സംഘത്തില്‍ തിളങ്ങിയത്. ഒന്നാം ഇന്നിങ്‌സില്‍ ആറ് റണ്‍സിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ 364 റണ്‍സിലാണ് ഇന്ത്യന്‍ സംഘം ഓള്‍ഔട്ടായത്. കെ എല്‍ രാഹുല്‍ 137 റണ്‍സോടെയും റിഷഭ് പന്ത് 118 റണ്‍സെടുത്തും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. 371 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യന്‍ സംഘം രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വെച്ചത്. ഈ ലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 149 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും 65 റണ്‍സെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റണ്‍സെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇംഗ്ലണ്ട് വിജയത്തില്‍ നിര്‍ണായകമായി.

Content Highlights: Shubman Gill captained better than Ben Stokes during Leeds Test says Mohammad Kaif

dot image
To advertise here,contact us
dot image